കോഴിക്കോട് : മയക്കുമരുന്ന് വിതരണത്തിൽ പുതിയ തന്ത്രങ്ങൾ മെനഞ്ഞ് മയക്ക്മരുന്ന് മാഫിയ. മാരക മയക്കുമരുന്നുകൾ വിതരണത്തിനെത്തിക്കുന്നത് ചെറു പൊതികളായി. ഇത് നിയമ വ്യവസ്ഥയിൽ പഴുതൊരുക്കുന്നതായും ആക്ഷേപം. ഇന്നലെ വൈകിട്ട് നാദാപുരം പുറമേരിയിൽ കഞ്ചാവും എം.ഡി.എമ്മും ഉൾപ്പെടെയുള്ള മയക്കു മരുന്നുകളുമായി പിടിയിലായ രണ്ടു യുവാക്കൾക്കും കോടതി ജാമ്യം നൽകി. കുറഞ്ഞ അളവിൽ മാത്രമേ മയക്ക് മരുന്ന് കൈവശം വെച്ചുള്ളൂവെന്ന പൊലീസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് വടകര ഒന്നാം ക്ലാസ് മജിസ്രേട്ട് ജാമ്യം അനുവദിച്ച് പ്രതികളെ വിട്ടയച്ചത്.
കുനിങ്ങാട് സ്വദേശി അനുഗ്രഹ്(20) പുറമേരി സ്വദേശി കിരൺ (19 ) എന്നിവരെയാണ് പൊലിസ് ഇന്നലെ വൈകുന്നേരം 8 മണിയോടെ അറസ്റ്റു ചെയ്തത്. നാദാപുരം മേഖലയിലെ സ്കൂൾ വിദ്യാർഥികൾക്കിടയിൽ മയക്കുമരുന്ന് വിതരണം നടത്തുകയായിരുന്നു ഇരുവരുടെയും ലക്ഷ്യമെന്ന് പറയപ്പെടുന്നു.
പൊലിസിനു ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് ഇരുവരെയും പുറമേരിയിൽ നിന്ന് പിടികൂടിയത്. കഞ്ചാവും മാരക മയക്കുമരുന്നായ എം.ഡി.എമ്മും ഇവരിൽ നിന്ന് പിടികൂടിയതായി നാദാപുരം പൊലിസ് അറിയിച്ചു.
മോട്ടോർ ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ഇരുവരെയും പൊലിസ് പിന്തുടരുകയായിരുന്നു.പുറമേരി വെള്ളൂർ റോഡിനടുത്ത് ബൈക്ക് ഉപേക്ഷിച്ച് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിലാണ് ഇരുവരെയും പൊലിസ് പിടികൂടിയത്. തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി വനജ ഉൾപ്പെടെ യുള്ള നാട്ടുകാരുടെ സാന്നിദ്ധ്യത്തിലാണ് പൊലീസിലെ പ്രത്യേക സ്ക്വോഡ് മയക്ക് മരുന്ന് കസ്റ്റഡിയിലെടുത്തത്. രണ്ട് പൊതികളിലായി സൂര ക്ഷിച്ച എം എഡിഎം എ യും കഞ്ചാവും പൊലീസ് ജനപ്രതിനിധികൾക്കും നാട്ടുകാർക്കും കാണാൻ അവസരമൊരുക്കി.
ഇതിനിടെ പ്രതികളെ രക്ഷിക്കാൻ ചില കേന്ദ്രങ്ങളിൽ നിന്ന് പൊലീസിൽ സമ്മർദ്ദമുണ്ടായതായി ആരോപണമുണ്ട്. വൈകുന്നേരം 6 മണിയോടെ പുറമേരിയിൽ പൊലിസ് പിടികൂടിയ ഇരുവരെയും നാദാപുരം സ്റ്റേഷനിലെത്തിച്ച് രാത്രി 8.30 മണിയോടെ അറസ്റ്റു രേഖപ്പെടുത്തിയിരുന്നു. മേഖലയിൽ മയക്കുമരുന്നു വിൽപന വ്യാപമാകുന്നതോടെ രക്ഷിതാക്കളും നാട്ടുകാരും ആശങ്കയിലാണ്.കഴിഞ്ഞ ദിവസം പുറമേരിയിലെ തെക്കയിൽ മുക്ക് ഭാഗത്തെ പറമ്പിൽ നിന്നും എടച്ചേരി പൊലിസ് കഞ്ചാവു ചെടി പിടിച്ചെടുത്തിരുന്നു. ഇന്നലെ വാണിമേലിൽ വിദ്യാർത്ഥികൾക്ക് മയക്ക്മരുന്ന് വിതരണം ചെയ്യുന്നതിനിടെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ച യുവാവിനെ വിട്ടയച്ചതായി ആരോപണമുണ്ട്.
