Site icon Fourteen Kerala – 14 Kerala News

ലിമോ വേഴ്‌സ് ഹെല്‍ത്തിഫൈ പരിസ്ഥിതി ദിനം ആചരിച്ചു

കോഴിക്കോട്: ലിമോ വേഴ്‌സ് ഹെല്‍ത്തിഫൈ ലോക പരിസ്ഥിതി ദിനം ആചരിച്ചു. പരിസ്ഥിതി സന്ദേശം പ്രചരിപ്പിക്കാന്‍ ലക്ഷ്യമിട്ടു സംഘടിപ്പിച്ച കൂട്ട ഓട്ടം കിഡ്‌സണ്‍ കോര്‍ണറില്‍ പ്രശ്‌സ്ത കാര്‍ഡിയോളജിസ്റ്റ് ഡോ. കുഞ്ഞാലി ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി പ്രശ്‌നങ്ങളെ കുറിച്ചുള്ള അവബോധനം വരുത്താനും കര്‍മ്മ പരിപാടികള്‍ ആസൂത്രണം ചെയ്യാനുമാണ് യു എന്‍ ജനറല്‍ അസംബ്ലിയുടെ നേതൃത്വത്തില്‍ പരിസ്ഥിതി ദിനം ആചരിക്കുന്നത്.

ആഗോളതാപനം, മലിനീകരണം, വരള്‍ച്ച, വനനശീകരണം, പ്രകൃതിദുരന്തങ്ങള്‍, മനുഷ്യ-മൃഗ സംഘര്‍ഷം തുടങ്ങി മനുഷ്യനും പ്രകൃതിയും തമ്മിലുണ്ടായിരുന്ന ഊഷ്മളമായ ബന്ധം തീര്‍ത്തും നഷ്ടപ്പെട്ടെന്നു ബോധ്യപ്പെടുത്തുന്ന വാര്‍ത്തകളാണ് ഇന്ന് പുറത്തുവരുന്നതെന്നും ഇതിന് അടിയന്തരമായ പരിഹാരം കാണേണ്ട് നമ്മുടെ ഉത്തരവാദിത്തമാണെന്നും ഡോ. കുഞ്ഞാലി പറഞ്ഞു. നമ്മള്‍ കഴിക്കുന്ന ഭക്ഷണം മുതല്‍ വായു, വെള്ളം, നമ്മുടെ ഗ്രഹത്തെ വാസയോഗ്യമാക്കുന്ന കാലാവസ്ഥ എന്നിവയെല്ലാം പ്രകൃതിയില്‍ നിന്നാണ് ലഭിക്കുന്നത്.

ഇതെല്ലാം മുന്നില്‍ വച്ചാണ് എല്ലാ വര്‍ഷവും ജൂണ്‍ 5ന് ലോക ലോകപരിസ്ഥിതി ദിനമായി ആചരിക്കുന്നത്. പ്രതിദിനം അന്തരീക്ഷത്തിലെത്തിച്ചേരുന്ന കാര്‍ബണ്‍ ഡൈഓക്‌സൈഡ്, മീഥേന്‍, നൈട്രസ് ഓക്‌സൈഡ്, ക്ലോറോ ഫ്‌ളൂറോ കാര്‍ബണുകള്‍ എന്നീ വാതകങ്ങളുടെ അളവ് കൂടിക്കൊണ്ടിരിക്കുന്നു. ഇവ ഓസോണ്‍ പാളികളുടെ തകര്‍ച്ചയ്ക്കു കാരണമാകുകയും തന്മൂലം ആഗോളതാപനം ഉണ്ടാകുകയും ചെയ്യുന്നുവെന്നും മാരത്തോണ്‍ അഭിപ്രായപ്പെട്ടു.

വരും തലമുറകള്‍ക്കായി പരിസ്ഥിതിയെ സംരക്ഷിക്കേണ്ടതും ഇന്നത്തെ തലമുറയ്ക്ക് എത്രത്തോളം പ്രധാനമാണ് എന്നതിന്റെ ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണിത്. ‘പ്ലാസ്റ്റിക് മലിനീകരണത്തിനുള്ള പരിഹാരങ്ങള്‍’ എന്നതാണ് ഇക്കൊല്ലത്തെ സന്ദേശം. ഹരിതാഭമായ നമ്മുടെ ഭൂമി മനുഷ്യനും മറ്റു ജീവജാലങ്ങള്‍ക്കും നിലനില്‍ക്കുന്നതിന് ആവശ്യമായ എല്ലാ വിഭവങ്ങളും വേണ്ടുവോളം നല്‍കുന്നുണ്ട്. നമ്മുടെ മരങ്ങളും തണ്ണീര്‍ത്തടങ്ങളും കണ്ടല്‍കാടുകളും പാടങ്ങളും നദികളും മലകളുമെല്ലാം നമ്മുടെ ജീവിതത്തെ സുന്ദരമാക്കുന്നതില്‍ ഏറെ പങ്കുവഹിക്കുന്നുണ്ട്.

ഇതു സംരക്ഷിച്ചു നിര്‍ത്തേണ്ടത് നമ്മുടെ ബാധ്യതയാണെന്നതാണ് മാരത്തണ്‍ മുന്നോട്ടുവയ്ക്കുന്ന സന്ദേശം. ലിമോ വേഴ്‌സ്, ഹെല്‍ത്തിഫൈ കോഡിനേറ്റര്‍ റ്റി.പി ദിലിപ് കുമാര്‍, സത്യന്‍ മാഷ്, ഹര്‍ഷന്‍ പ്രഭാകരന്‍, രാജീവ്, രാജേഷ്, സജി ചേന്നാട്ട് എന്നിവര്‍ നേത്യത്വം നല്‍കി.

Exit mobile version