Site icon Fourteen Kerala – 14 Kerala News

താമരശ്ശേരിയിൽ പ്രവാസിയെ തട്ടിക്കൊണ്ടു പോയി വിട്ടയച്ച സംഭവം; പ്രതിയുടെ മൊഴി പുറത്ത്

കോഴിക്കോട് : കോഴിക്കോട് താമരശ്ശേരിയിൽ പ്രവാസിയെ തട്ടിക്കൊണ്ടു പോയി വിട്ടയച്ച സംഭവത്തിൽ പ്രതിയുടെ മൊഴി പുറത്ത്. തന്നെ തട്ടിക്കൊണ്ടു പോയത് കൊടുവള്ളി സ്വദേശി സാലിയാണെന്നാണ് മുഹമ്മദ്‌ ഷാഫിയുടെ മൊഴി.

ഗൾഫിൽ വെച്ചുള്ള പണമിടപാടിന്റെ പേരിലാണ് തട്ടിക്കൊണ്ടു പോയത്. തട്ടിക്കൊണ്ടു പോയവർ ശരീരികമായി ഉപദ്രവിച്ചു. ഭീഷണിപ്പെടുത്തിയാണ് വീഡിയോയിൽ സഹോദരനെതിരെ പറയിച്ചതെന്നും ഷാഫി അന്വേഷണ സംഘത്തിന് മൊഴി നൽകി നൽകിയിട്ടുണ്ട്.

ഇന്നലെ വൈകീട്ടോടെയാണ് ഷാഫിയെ ക‍ർണാടകയിൽ നിന്ന് കണ്ടെത്തിയത്. കർണാടക കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അന്തർസംസ്ഥാന ബന്ധമുള്ള ക്വട്ടേഷൻ സംഘങ്ങളാണ് ഷാഫിയെ കടത്തിക്കൊണ്ടു പോയതെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു.

ഷാഫിയെ കാണാതായിട്ട് പത്ത് ദിവസമാകുന്നു. ഇന്ന് ഉച്ചയോടെയാണ് ഇയാൾ തിരികെയെത്തിയത്. സംഭവത്തിൽ നാല് പേരുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തിയിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ പോലീസ് കസ്റ്റഡിയിൽ എടുത്ത കാസർകോട് സ്വദേശികളുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്.

മുഹമ്മദ് നൗഷാദ്, ഇസ്മയിൽ ആസിഫ്, അബ്ദുറഹ്മാൻ, ഹുസൈൻ എന്നിവരാണ് അറസ്റ്റിലായത്. മുഹമ്മദ് ഷാഫിയെ തട്ടിക്കൊണ്ടുപോകുന്നതിന്റെ രണ്ടാഴ്ച മുൻപ് പരപ്പൻപൊയിലിൽ നിരീക്ഷണത്തിനായി എത്തിയ സംഘം സഞ്ചരിച്ച കാർ ഹുസൈനാണ് വാടകക്ക് എടുത്ത് നൽകിയത്.

മറ്റു മൂന്നു പേർ കാറിൽ എത്തിയവരാണ് എന്നാണ് കിട്ടിയ വിവരം. അറസ്റ്റ് ചെയ്തവരെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ വൈദ്യ പരിശോധനക്ക് വിധേയരാക്കി.

Exit mobile version