Site icon Fourteen Kerala – 14 Kerala News

പ്രവാസിയെ തട്ടിക്കൊണ്ട് പോയ സംഭവം; തനിക്ക് ബന്ധമില്ലെന്ന് ശബ്ദരേഖ പുറത്തുവിട്ട് സാലി

കോഴിക്കോട്: താമരശ്ശേരിയിൽ പ്രവാസിയെ തട്ടിക്കൊണ്ട് പോയ സംഭവത്തിൽ തനിക്ക് പങ്കിലെന്ന് വ്യക്തമാക്കി കൊടുവളളി സ്വദേശി സാലിയുടെ ശബ്ദസന്ദേശം. തന്നെ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയെന്ന് കാണിച്ച് ഷാഫി നൽകിയ പരാതിയിൽ താമരശ്ശേരി പൊലീസ് ഇയാൾക്കെതിരെ കേസ് എടുത്തിരുന്നു.

ജാമ്യത്തിലിറങ്ങിയ സാലി പിന്നീട് വിദേശത്തേക്ക് കടന്നു. അവിടെ നിന്നാണ് സന്ദേശം പുറത്ത് വിട്ടത്. സന്ദേശത്തിന്റെ ആധികാരികത പൊലീസ് പരിശോധിക്കുകയാണ്.

ഷാഫിയെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ അഞ്ചു ദിവസമായിട്ടും വ്യക്തമായ സൂചനയില്ലാതെ പൊലീസ് മുന്നോട്ട് പോകുന്നത്. ഷാഫിയെ വയനാട്ടിലേക്ക് കൊണ്ടുപോയ ശേഷം ഷാഫിയുടെ ഫോൺ സാലി കരിപ്പൂരിൽ ഉപേക്ഷിച്ചുവെന്നുമാണ് പൊലീസ് കരുതുന്നത്.

ഒന്നര കോടി രൂപയുടെ ഇടപാടാണ് സാലിയുമായി ഷാഫിക്കുള്ളതെന്നായിരുന്നു മൊഴി. എന്നാൽ കോടിക്കണക്കിന് രൂപയുടെ സ്വർണ ഇടപാട് ഇവർക്കിടയിൽ ഉണ്ടായിരുന്നുവെന്ന് പൊലീസ് കരുതുന്നത്. പ്രദേശത്ത് സ്വർണ ഇടപാട്, ഹവാല ഇടപാടുകളുമായൊക്കെ ബന്ധപ്പെട്ട് തട്ടിക്കൊണ്ടുപോകൽ സംഭവങ്ങൾ ആവർത്തിക്കുകയാണ്. പൊലീസിനെയും നിയമവാഴ്ചയെയും വെല്ലുവിളിക്കുന്ന നിലയിലാണ് ഈ പ്രദേശങ്ങളിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നത്.

തട്ടിക്കൊണ്ട് പോയ ദിവസം ഷാഫിയുടെ വീടിന് സമീപം അസ്വാഭാവിക സാഹചര്യത്തിൽ കണ്ട രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണ്. കരിപ്പൂരിലെ പെട്ടിക്കടയിൽ നിന്ന് ഷാഫിയുടെ മൊബൈൽ ഫോൺ കണ്ടെത്തിയിരുന്നു.

സാങ്കേതിക വിദഗ്ധ സംഘം ഇതിൽ നിന്ന് വിവരങ്ങൾ ശേഖരിക്കുകയാണ്. തട്ടിക്കൊണ്ട് പോയവരിൽ പ്രധാനിയുടെ രേഖാചിത്രവും ഇന്ന് പുറത്തുവിടും. ഇവ കേന്ദ്രീകരിച്ചാവും തുടർ അന്വേഷണം. ഇക്കഴിഞ്ഞ വെളളിയാഴ്ചയാണ് കാറിലെത്തിയ നാലംഗ സംഘം ഷാഫിയെ തടിക്കൊണ്ട് പോയത്.

Exit mobile version