Site icon Fourteen Kerala – 14 Kerala News

ഉള്ളിയുടെ മറവില്‍ വൻ മയക്ക് മരുന്ന് കടത്ത്; നല്ലളം സ്വദേശി അറസ്റ്റിൽ

കോഴിക്കോട്: വൻ മയക്കുമരുന്ന് വ്യാപാരി കോഴിക്കോട് പിടിയിൽ. നല്ലളം സ്വദേശിയായ ലബൈക്ക് വീട്ടിൽ ജെയ്സലിനെയാണ് വിൽപനയ്ക്കായി കൊണ്ടുവന്ന 360 ഗ്രാം ഹാഷിഷ് ഓയിലുമായി പിടികൂടിയത്. കോഴിക്കോട് ടൗൺ അസിസ്റ്റന്‍റ് കമ്മീഷണർ പി ബിജുരാജിന്‍റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്ക്വാഡും ഇൻസ്പെക്ടർ എൻ പ്രജീഷിന്‍റെ നേതൃത്വത്തിലുള്ള കസബ പൊലീസും ചേർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്.

കസബ സബ്ബ് ഇൻസ്പെക്ടർ ജഗ്മോഹൻ ദത്തിന്‍റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്ത പ്രതിയെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് വീട്ടിൽ സൂക്ഷിച്ച മയക്കുമരുന്നിനെ കുറിച്ച് വിവരം ലഭിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിൽ എംഡിഎംഎ ഉൾപ്പെടെ മാരകമായ ലഹരിമരുന്നാണ് പൊലീസ് കണ്ടെടുത്തത്. പത്ത് ലക്ഷം രൂപയോളം വിലവരുന്ന 256 ഗ്രാം എംഡിഎംഎയും 20 ലക്ഷം രൂപയോളം വിലവരുന്ന 434 ഗ്രാം ഹാഷിഷ് ഓയിലുമാണ് പിടിച്ചെടുത്തത്.

സിന്തറ്റിക് – സെമി സിന്തറ്റിക് മയക്കുമരുന്നുകൾ സ്കൂൾ വിദ്യാർത്ഥികളെ ലക്ഷ്യം വെച്ച് വിൽപ്പന നടത്തിയിരുന്ന ജെയ്സൽ ആദ്യമായാണ് പൊലീസിന്‍റെ പിടിയിലാകുന്നത്. ആന്ധ്ര, മണാലി, ബംഗളൂരു എന്നിവിടങ്ങളിൽ നിന്ന് എത്തിക്കുന്ന മയക്കുമരുന്നാണ് വിദ്യാർത്ഥികളിലേക്ക് ഒഴുക്കിവിട്ടിരുന്നത്. മയക്കുമരുന്ന് വിൽപനയിലൂടെ പണം സമ്പാദിക്കുന്നതിൽ സംശയം തോന്നാതിരിക്കാൻ കൂട്ടുകാരിൽ നിന്നും ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും പണം കടമെടുക്കാറുള്ള പതിവും ജെയ്സലിന് ഉണ്ടായിരുന്നു

സ്ക്വാഡ് അംഗങ്ങളായ എം ഷാലു, എ പ്രശാന്ത്കുമാർ, സി കെ സുജിത്ത്, കസബ സബ് ഇൻസ്പെക്ടർ രാംദാസ് സീനിയർ സിപിഒമാരായ പി എം രതീഷ്, വി കെ ഷറീനബി, അജയൻ, എൻ രജ്ഞുഷ്, മനോജ്, സുനിൽ കൈപ്പുറത്ത്, ശ്രീശാന്ത് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്

Exit mobile version