Site icon Fourteen Kerala – 14 Kerala News

കോഴിക്കോട് പീഡനത്തിനിരയായ റഷ്യൻ യുവതി നാട്ടിലേക്ക് മടങ്ങി

കോഴിക്കോട്: കോഴിക്കോട് പീഡനത്തിനിരയായ റഷ്യൻ യുവതി നാട്ടിലേക്ക് മടങ്ങി. ഇന്ന് പുലർച്ചെയാണ് യുവതി മടങ്ങിയത്. ആഖിൽ നശിപ്പിച്ചു എന്ന് യുവതി മൊഴിനൽകിയ പാസ്പോർട്ട് തിരികെലഭിച്ചിരുന്നു. ഇതിനു പിന്നാലെയാണ് യുവതി നാട്ടിലേക്ക് മടങ്ങിയത്.

തൻ്റെ ഇന്റർനാഷണൽ പാസ്പ്പോർട്ട് ആഖിൽ നശിപ്പിച്ചു എന്നായിരുന്നു യുവതിയുടെ മൊഴി. എന്നാൽ പാസ്പ്പോർട്ടിന് തകരാർ സംഭവിച്ചിരുന്നില്ല. വീട്ടിൽ നിന്ന് ലഭിച്ച പാസ്പ്പോർട്ട് ആഖിലിന്റെ പിതാവ് പൊലീസിന് കൈമാറിയിരുന്നു. താത്കാലിക പാസ്പ്പോർട്ടിന് ശ്രമം തുടരുന്നതിനിടെയാണ് യുവതിയുടെ പാസ്പോർട്ട് ലഭിച്ചത്. യുവതി ഇന്നലെ ആശുപത്രി വിട്ടിരുന്നു.

പ്രതി കൂരാച്ചുണ്ട് സ്വദേശിയായ ആഖിലിനെ (27) രണ്ട് ദിവസം മുൻപ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിരുന്നു. ആൺ സുഹൃത്തിന്റെ പീഡനം സഹിക്കവയ്യാതെയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നാണ് യുവതി പറയുന്നത്. ആഖിലിൽ നിന്ന് ലൈംഗിക പീഡനത്തിനും മർദനത്തിനും ഇരയായെന്ന് യുവതി മൊഴി നൽകിയിരുന്നു.

ആഖിൽ ലൈംഗികമായി പീഡിപ്പിച്ചെന്നും ഇരുമ്പുവടികൊണ്ട് മർദിച്ചുവെന്നും നാട്ടിലേക്ക് തിരികെപ്പോകാൻ അനുവദിക്കാതെ തടങ്കലിൽവെച്ചുവെന്നും യുവതി പോലീസിനോട് പറഞ്ഞു. ലഹരി ഉപയോഗിക്കാൻ നിർബന്ധിച്ചെന്നും മൊഴിയിലുണ്ട്. ആഖിലിന്റെ വീട്ടിൽ നിന്ന് മൂന്ന് ഗ്രാം കഞ്ചാവും പോലീസ് കണ്ടെടുത്തു. ലഹരിവസ്തു കൈവശം വെച്ചതിനും ഇയാൾക്കെതിരേ കേസെടുത്തിട്ടുണ്ട്. 14 ദിവസത്തേക്ക് ആഖിലിനെ റിമാൻഡ് ചെയ്തു.

Exit mobile version