Site icon Fourteen Kerala – 14 Kerala News

കോഴിക്കോട് പീഡനത്തിനിരയായ റഷ്യൻ യുവതിയുടെ രഹസ്യ മൊഴി രേഖപ്പെടുത്തി

കോഴിക്കോട്: കോഴിക്കോട് ആക്രമണത്തിന് ഇരയായ റഷ്യൻ യുവതിയുടെ രഹസ്യ മൊഴി രേഖപ്പെടുത്തി. മജിസ്‌ട്രേറ്റിന് മുന്നിൽ മൊഴി രേഖപ്പെടുത്തിയ ശേഷം യുവതിയെ ആശുപത്രിയിൽ തിരികെ പ്രവേശിപ്പിച്ചു. താത്കാലിക പാസ്പ്പോർട്ട് അനുവദിക്കാൻ നടപടികൾ തുടങ്ങി. റഷ്യയിൽ നിന്ന് യുവതിയുടെ രേഖകൾ ആവശ്യപ്പെട്ട് കോൺസുലേറ്റ് അറിയിച്ചു. രേഖകൾ ലഭിക്കുന്ന മുറയ്ക്ക് യുവതിക്ക് തത്കാലിക പാസ്പ്പോർട്ട് അനുവദിക്കും. നടപടിക്രമങ്ങൾ പൂർത്തിയാകാൻ സമയം എടുക്കുമെന്ന് റഷ്യൻ കോൺസുലേറ്റ് വ്യക്തമാക്കി.

അതേസമയം പ്രതി കൂരാച്ചുണ്ട് സ്വദേശിയായ ആഖിലിനെ (27) കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ആണ്‍ സുഹൃത്തിന്റെ പീഡനം സഹിക്കവയ്യാതെയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നാണ് യുവതി പറയുന്നത്. ആഖിലില്‍നിന്ന് ലൈംഗിക പീഡനത്തിനും മര്‍ദനത്തിനും ഇരയായെന്ന് യുവതി മൊഴി നല്‍കിയിരുന്നു.

ആഖില്‍ ലൈംഗികമായി പീഡിപ്പിച്ചെന്നും ഇരുമ്പുവടികൊണ്ട് മര്‍ദിച്ചുവെന്നും നാട്ടിലേക്ക് തിരികെപ്പോകാന്‍ അനുവദിക്കാതെ തടങ്കലില്‍വെച്ചുവെന്നും യുവതി പോലീസിനോട് പറഞ്ഞു. ലഹരി ഉപയോഗിക്കാന്‍ നിര്‍ബന്ധിച്ചെന്നും മൊഴിയിലുണ്ട്. ആഖിലിന്റെ വീട്ടില്‍നിന്നും മൂന്ന് ഗ്രാം കഞ്ചാവും പോലീസ് കണ്ടെടുത്തു. ലഹരിവസ്തു കൈവശം വെച്ചതിനും ഇയാള്‍ക്കെതിരേ കേസെടുത്തിട്ടുണ്ട്. 14 ദിവസത്തേക്ക് ആഖിലിനെ റിമാന്‍ഡ് ചെയ്തു.

Exit mobile version