Site icon Fourteen Kerala – 14 Kerala News

കുടുംബശ്രീ സംരംഭത്തെച്ചൊല്ലി തര്‍ക്കം: സിപിഐഎം കൗണ്‍സിലര്‍ മര്‍ദിച്ചെന്ന് നഗരസഭ ഉദ്യോഗസ്ഥന്‍

കോഴിക്കോട്: കുടുംബശ്രീ സംരംഭത്തെ ചൊല്ലി ആരംഭിച്ച തര്‍ക്കത്തിന് പിന്നാലെ സിപിഐഎം കൗണ്‍സിലര്‍ നഗരസഭ ഉദ്യോഗസ്ഥനെ മര്‍ദിച്ചതായി പരാതി. ഫറോക്ക് നഗരസഭയിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ക്കാണ് മര്‍ദനമേറ്റത്. മണ്ണൂര്‍ സ്വദേശി പി ഹരീഷാണ് പരാതി ഉന്നയിച്ചിരിക്കുന്നത്. വിദ്യഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാനും സിഐടിയു ഏരിയ സെക്രട്ടറിയുമായ എം സമീഷിനെതിരെയാണ് ഉദ്യോഗസ്ഥന്റെ പരാതി. ഉദ്യോഗസ്ഥനെതിരെ കൗണ്‍സിലറും പൊലീസില്‍ പരാതി നല്‍കി.

കുടുംബശ്രീ സംരംഭത്തെക്കുറിച്ച് തര്‍ക്കമുണ്ടായതിന് ശേഷം വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഒത്തുകൂടിയപ്പോഴാണ് കാര്യങ്ങള്‍ കയ്യാങ്കളിയിലേക്ക് നീങ്ങിയത്. തന്നെ മര്‍ദിക്കുമ്പോള്‍ സമീഷിനൊപ്പം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും ഉണ്ടായിരുന്നെന്നാണ് ഹരീഷിന്റെ പരാതിയിലുള്ളത്. ഹരീഷ് കോഴിക്കോട് ബീച്ച് ജനറല്‍ ആശുപത്രിയിലും സമീഷ് കോഴിക്കോട് മെഡിക്കല്‍ കോളജിലും എത്തി ചികിത്സ തേടി.

കുടുംബശ്രീയുടെ വ്യക്തിഗത ഗ്രൂപ്പ് വായ്പയുമായി ബന്ധപ്പെട്ടാണ് ഉദ്യോഗസ്ഥനും സിപിഐഎം കൗണ്‍സിലറും തമ്മില്‍ തര്‍ക്കമുണ്ടായത്. വിഷയത്തില്‍ സെക്രട്ടറി വ്യക്തമായി മറുപടി കൊടുത്തെങ്കിലും സമീഷ് പത്തോളം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുമായെത്തി ഉദ്യോഗസ്ഥനെ മര്‍ദിച്ചെന്ന് യുഡിഎഫ് അംഗങ്ങള്‍ പറഞ്ഞു.

Exit mobile version