Site icon Fourteen Kerala – 14 Kerala News

ലക്കിടി അടിവാരം റോപ്‌വേ യാഥാർഥ്യത്തിലേക്ക്

കോഴിക്കോട്: താമരശ്ശേരി ചുരത്തിലെ ഗതാഗത കുരുക്കിന് പരിഹാരമായി റോപ്‌വേ യാത്രാത്യത്തിലേക്ക്. റോപ്‌വേ 2025ല്‍ യാഥാര്‍ത്ഥ്യമാവുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് അറിയിച്ചു. ലക്കിടിയില്‍ നിന്ന് അടിവാരം വരെയാണ് റോപ്‌വേ നിര്‍മ്മിക്കുക. 2025ഓടെ പൂര്‍ത്തീകരിക്കാന്‍ പറ്റുന്ന തരത്തിലുള്ള പദ്ധതിയാണ് ആസൂത്രണം ചെയ്യുന്നതെന്ന് മന്ത്രി അറിയിച്ചു. തിരുവനന്തപുരത്തുചേര്‍ന്ന എം.എല്‍.എ.മാരുടെയും വിവിധ സംഘടനാ, വകുപ്പ് പ്രതിനിധികളുടെയും യോഗത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. റോപ്‌വേ നിര്‍മ്മാണ പദ്ധതിയുടെ വേഗം കൂട്ടുന്നതിനായി വനംമന്ത്രി, വനംവകുപ്പ് ഉദ്യോഗസ്ഥര്‍, ടൂറിസം, റവന്യൂ ഉദ്യോഗസ്ഥര്‍ തുടങ്ങിയവരെ ഉള്‍പ്പെടുത്തി ഉടന്‍ യോഗം വിളിക്കാനും തീരുമാനമായി.

വയനാട് ചേംബര്‍ ഓഫ് കൊമേഴ്സിന്റെ നേതൃത്വത്തിലുള്ള വെസ്റ്റേണ്‍ ഘട്ട്സ് ലിമിറ്റഡ് എന്ന കമ്പനിയാണ് റോപ്‌വേ നിര്‍മ്മാണം നടത്തുക. അടിവാരത്തുനിന്ന് ലക്കിടിവരെ 3.7 കിലോമീറ്റര്‍ നീളത്തിലാണ് റോപ്‌വേ നിര്‍മ്മാണം. 40 കേബിള്‍ കാറുകളാണുണ്ടാവുക. പദ്ധതിയ്ക്കായി 150 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. പദ്ധതി നടപ്പാക്കുന്നതിനായി അടിവാരത്ത് പത്തേക്കര്‍ ഭൂമിയും ലക്കിടിയില്‍ ഒന്നേമുക്കാല്‍ ഏക്കര്‍ ഭൂമിയും നേരത്തെ വാങ്ങിയിരുന്നു. താമരശ്ശേരി ചുരത്തില്‍ പദ്ധതി യാഥാര്‍ത്ഥ്യമായാല്‍ വയനാട്, കോഴിക്കോട് ജില്ലകളിലെ ടൂറിസം സാധ്യതകളും വര്‍ധിക്കും. പദ്ധതി സാധ്യമായാൽ ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ റോപ്‌വേ ആയിരിക്കും ഇത്.

Exit mobile version