Site icon Fourteen Kerala – 14 Kerala News

ഉണ്ണികുളത്ത് പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് കുടുംബം

ബാലുശ്ശേരി: ഉണ്ണികുളത്ത് പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ വീടിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം. ആത്മഹത്യ ചെയ്തതിന്റെ ലക്ഷണങ്ങളല്ല കുട്ടിയുടെ ശരീരത്തില്‍  സംശയാസ്പദമായ ചില മുറിവുകള്‍ ശ്രദ്ധയില്‍പ്പെട്ടിരുന്നെന്നും മരിച്ച അര്‍ച്ചനയുടെ അമ്മ സജിത്ര പറഞ്ഞു. വിശദമായ അന്വേഷണം പൊലീസ് നടത്തണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.

അര്‍ച്ചനയെ അമ്മൂമ്മയുടെ വീട്ടിലാക്കിയിട്ടാണ് അമ്മ സജിത്ര രാവിലെ ജോലിക്ക് പോയത്. സ്‌കൂളില്‍ പോകാന്‍ ഒരുങ്ങിയ കുട്ടി പുസ്തകം എടുക്കാനുണ്ടെന്ന് പറഞ്ഞ് അര കിലോമീറ്റര്‍ അപ്പുറത്തുള്ള സ്വന്തം വീട്ടിലേക്ക് പിന്നീട് പോയി. പണി നടക്കുന്ന വീടിനോട് ചേര്‍ന്ന ഷെഡ്ഡിന് തീപിടിച്ചെന്നും തൊഴിലുറപ്പ് തൊഴിലാളികള്‍ തീ അണച്ചപ്പോള്‍ അര്‍ച്ചനയെ അതിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയെന്നുമാണ് പിന്നീട് അമ്മ സജിത്ര അടക്കം ബന്ധുക്കള്‍ അറിയുന്നത്.

സന്തോഷത്തോടെ സ്‌കൂളില്‍ പോകാന്‍ ഒരുങ്ങിയ കുട്ടിയാണ്. മറ്റ് സങ്കടങ്ങള്‍ ഒന്നും പറഞ്ഞിരുന്നില്ല. മരണത്തിലെ ദുരൂഹത ഒഴിയാന്‍ വിശദമായ അന്വേഷണം വേണമെന്നാണ് കുടുംബം ആവശ്യപ്പെടുന്നത്. പുസ്തകം എടുക്കാന്‍ പോയപ്പോള്‍ അര്‍ച്ചനയ്ക്ക് യാതൊരു വിധ സങ്കടവും ഉണ്ടായിരുന്നില്ലെന്ന് അമ്മൂമ്മ തങ്ക പറഞ്ഞു. തിങ്കളാഴ്ച പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭ്യമാകുമ്പോള്‍ സംഭവത്തിലെ ദുരൂഹത ഒഴിയുമെന്നാണ് ബാലുശ്ശേരി പൊലീസ് പറയുന്നത്.

Exit mobile version