Site icon Fourteen Kerala – 14 Kerala News

സഹപാഠിയുടെ കുത്തേറ്റ് വിദ്യാര്‍ത്ഥിനി മരിച്ചു

പാലാ സെന്റ് തോമസ് കോളജില്‍ സഹപാഠിയുടെ കുത്തേറ്റ് വിദ്യാര്‍ത്ഥിനി മരിച്ചു. തലയോലപ്പറമ്പ് സ്വദേശിനി നിധിന മോള്‍ (22) ആണ് മരിച്ചത്. പരീക്ഷ കഴിഞ്ഞിറങ്ങിയ പെണ്‍കുട്ടിയെ സഹപാഠി കഴുത്തില്‍ കുത്തി കൊലപ്പെടുത്തുകയായിരുന്നു. പ്രതി വൈക്കം സ്വദേശിയായ അഭിഷേക് ബൈജുവിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്.

കോളജ് പരിസരത്തുവച്ചുതന്നെയാണ് ദാരുണമായ സംഭവം നടന്നത്. കഴുത്തില്‍ ആഴത്തില്‍ മുറിവേറ്റാണ് മരണം സംഭവിച്ചത്. പെണ്‍കുട്ടിയെ പാലാ മരിയന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. പെണ്‍കുട്ടിയുടെ സുഹൃത്തുക്കള്‍ ഉള്‍പ്പെടെയുള്ള ദൃക്‌സാക്ഷികളുടെ മൊഴി പൊലീസ് ഉടന്‍ രേഖപ്പെടുത്തും. പ്രതിയെ ചോദ്യം ചെയ്തതിന് ശേഷം കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടുമെന്ന് കോട്ടയം എസ്പി ശില്‍പ മാധ്യമങ്ങളോട് പ്രതികരിച്ചു.

സെന്റ് തോമസ് കോളജ് ഫുഡ് പ്രോസസിങ് ടെക്‌നോളജി മൂന്നാംവര്‍ഷ വിദ്യാര്‍ത്ഥിനിയാണ് നിധിന മോള്‍. പ്രണയം നിരസിച്ചതാകാം കൊലപാതകത്തിന് കാരണമെന്നാണ് പൊലീസ് നല്‍കുന്ന പ്രാഥമിക വിവരം. കോഴ്‌സ് കഴിഞ്ഞ് പരീക്ഷയെഴുതാന്‍ എത്തിയതായിരുന്നു വിദ്യാര്‍ത്ഥികള്‍. സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാണെന്നും ആസൂത്രിത കൊലപാതകമാണോയെന്ന് പരിശോധിക്കുമെന്നും മന്ത്രി വി.എന്‍ വാസവന്‍ ട്വന്റിഫോറിനോട് പറഞ്ഞു.

2017ഫെബ്രുവരിയില്‍ കോട്ടയം എസ്എംഇ കോളജിലെ വിദ്യാര്‍ത്ഥിനിയെ പ്രണയം നിരസിച്ചതിന്റെ പേരില്‍ കോളജിലെ പൂര്‍വ വിദ്യാര്‍ത്ഥിയായ ആദര്‍ശ് പെട്രാള്‍ ഒഴിച്ച് കൊലപ്പെടുത്തിയിരുന്നു. 2019ലും കോട്ടയത്ത് സമാനമായ രീതിയില്‍ കൊലപാതകം നടന്നിരുന്നു. തിരുവല്ല അയിരൂര്‍ സ്വദേശി കവിത വിജയകുമാര്‍ എന്ന പെണ്‍കുട്ടിയായിരുന്നു അന്ന് കൊല്ലപ്പെട്ടത്.

Exit mobile version