Site icon Fourteen Kerala – 14 Kerala News

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ മാസ്റ്റര്‍ പ്ലാന്‍ ഒന്നാം ഘട്ട പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുമെന്ന് മുഖ്യമന്ത്രി

കോഴിക്കോട് : കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ മാസ്റ്റര്‍ പ്ലാന്‍ അടിസ്ഥാനമാക്കിയുള്ള പ്രവര്‍ത്തനങ്ങളിലെ 100 കോടി രൂപയുടെ ഒന്നാം ഘട്ട പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഗവ.മാനസികാരോഗ്യ കേന്ദ്രം വികസന പദ്ധതികള്‍ സംബന്ധിച്ച അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്തിന്റെ മാസ്റ്റര്‍ പ്ലാന്‍, ഡി പി ആര്‍ എന്നിവ വേഗത്തില്‍ പൂര്‍ത്തിയാക്കി തുടര്‍ പ്രവര്‍ത്തനം നടത്തണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു. മാസ്റ്റര്‍ പ്ലാന്‍, ഡി പി ആര്‍ സംബന്ധിച്ച് നിലവിലെ പ്രവര്‍ത്തന പുരോഗതി യോഗം വിലയിരുത്തി.

ആശുപത്രിയിലേക്കുള്ള കുക്ക്, വാച്ച് മാന്‍, ഹോസ്പിറ്റല്‍ അറ്റന്റന്റ് ഗ്രേഡ് 2 തുടങ്ങിയ തസ്തികകളിലേക്ക് നിയമന നടപടികള്‍ വേഗത്തിലാക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. ജീവനക്കാര്‍ വിരമിക്കുന്നതിന് മുന്‍പ് തന്നെ ഒഴിവു വരാന്‍ സാധ്യതയുള്ള തസ്തികകളിലേക്ക് യോഗ്യരായ ഉദ്യോഗാര്‍ഥികളെ കണ്ടെത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പൊതു നന്മഫണ്ട് ശേഖരണം സംബന്ധിച്ച് ജില്ലയിലെ മന്ത്രിമാരുടെയും എം എല്‍ എമാരുടെയും നേതൃത്വത്തില്‍ ഫെബ്രുവരി ആദ്യവാരം യോഗം ചേരും. മാനസികാരോഗ്യ കേന്ദ്രത്തിന്റെ വികസന പദ്ധതികള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായി 2016-ല്‍ രൂപീകരിച്ച ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ട്രസ്റ്റിന്റെ പ്രവര്‍ത്തനവും അവലോകനം ചെയ്തു.

ഗവ. മാനസികാരോഗ്യ കേന്ദ്രത്തില്‍ നടന്ന യോഗത്തില്‍ മന്ത്രിമാരായ വീണാ ജോര്‍ജ്, പി.എ മുഹമ്മദ് റിയാസ്, അഹമ്മദ് ദേവര്‍കോവില്‍, എ.കെ ശശീന്ദ്രന്‍, തോട്ടത്തില്‍ രവീന്ദ്രന്‍ എം എല്‍ എ, ആരോഗ്യ കുടുംബ ക്ഷേമ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടിങ്കു ബിസ് വാള്‍, ജില്ലാ കലക്ടര്‍ ഡോ. എന്‍ തേജ് ലോഹിത് റെഡ്ഢി, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ.വി മീനാക്ഷി, ആരോഗ്യ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ (ആരോഗ്യം) ഡോ.നന്ദകുമാര്‍, മെഡിക്കല്‍ കോളേജ് അഡീഷണല്‍ സൂപ്രണ്ട് ഡോ.സുനില്‍ കുമാര്‍ കെ.പി, കോഴിക്കോട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.പീയൂഷ് എം നമ്പൂതിരിപ്പാട് (ആരോഗ്യം), മുന്‍ എം എല്‍ എമാരായ എ പ്രദീപ് കുമാര്‍, വി കെ സി മമ്മദ് കോയ, വിവിധ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Exit mobile version