കോഴിക്കോട് : കലാ കൗമാരങ്ങൾ ഇനി കോഴിക്കോടിന്റെ മണ്ണിൽ അരങ്ങു തകർക്കും. ഇന്നുമുതൽ തുടർന്ന് 5 ദിവസം വരെ സ്കൂൾ കലോത്സവത്തിനായി കോഴിക്കോട് ഒരുങ്ങിക്കഴിഞ്ഞു.
പ്രധാന വേദിയായ വിക്രം മൈതാനിയിൽ ഒരുക്കങ്ങളെല്ലാം പൂർത്തിയായി. എട്ടാം തവണയാണ് കലോത്സവ വേദിയായി കോഴിക്കോട് തിരഞ്ഞെടുക്കപ്പെടുന്നത്. 24 വേദികളിലായി 239 വിഭാഗങ്ങളിലായി മത്സരങ്ങൾ നടക്കുന്നത്. പതിനായിരത്തിലധികം വിദ്യാർത്ഥികൾ കലാപൂരത്തിൽ പങ്കാളികളാകും.
മുഖ്യമന്ത്രി പിണറായി വിജയൻ അഞ്ചുദിവസത്തെ കലാമാമാങ്കത്തിന് വിക്രം മൈതാനിയിൽ രാവിലെ 10 മണിക്ക് തിരി തെളിയിക്കും. തുടർന്ന് പ്രധാന വേദിയിൽ ആദ്യം മത്സരമായി മോഹിനിയാട്ടം അരങ്ങേറും.ഇനിയുള്ള അഞ്ച് ദിനങ്ങൾ കോഴിക്കോടിന് ഉത്സവാന്തരീക്ഷമാണ്.
കലയെയും നാടിനെയും ഉണർത്തുന്ന ദിനങ്ങൾ. കോഴിക്കോടിന്റെ തനിമയും കലയുടെ പെരുമയും ഇനിയുള്ള ദിനങ്ങളിൽ നഗരത്തെ വർണ്ണാഭമാക്കും.
