Site icon Fourteen Kerala – 14 Kerala News

കോഴിക്കോട്-മലപ്പുറം ജില്ലകളെ ബന്ധിപ്പിക്കുന്ന കൂളിമാട് കടവ് പാലം അവസാനസ്ലാബിന്റെ കോൺക്രീറ്റ് പൂർത്തിയായി

കോഴിക്കോട്: കോഴിക്കോട്-മലപ്പുറം ജില്ലകളെ ബന്ധിപ്പിക്കുന്ന കൂളിമാട് കടവ് പാലം അവസാനസ്ലാബിന്റെ കോൺക്രീറ്റ് പൂർത്തിയായി മറുകര തൊട്ടു. പാലത്തിന്റെ കൈവരി, വൈദ്യുതീകരണം, ടാറിങ്, സമീപന റോഡുകൾ എന്നിവ പൂർത്തിയാക്കി ഏപ്രിലിൽ ഗതാഗതത്തിന് തുറന്നുകൊടുക്കും.

2016-17 ബജറ്റിൽ പ്രഖ്യാപിച്ച കൂളിമാട് പാലത്തിന്‍റെ പ്രവൃത്തി 2019 മാർച്ച് ഒൻപതിന് അന്നത്തെ എക്സൈസ്-തൊഴിൽവകുപ്പുമന്ത്രി ടി.പി. രാമകൃഷ്ണനാണ് ഉദ്ഘാടനംചെയ്തത്. പ്രളയത്തിൽ പാലത്തിന്‍റെ പ്രവൃത്തിക്കായി നാട്ടിയ സംവിധാനങ്ങൾ ഒലിച്ചുപോവുകയും നിർമാണസാമഗ്രികൾ നശിക്കുകയും ചെയ്തതോടെ പ്രവൃത്തി നിർത്തിവെച്ചു. 2022 മേയ് 16-ന് മൂന്ന് ബീമുകൾ തൂണിൽ ഇരുത്തുന്നതിനായി കോൺക്രീറ്റ് സമയത്ത് സ്ഥാപിച്ച മരക്കട്ടകൾ ഹൈഡ്രോളിക്ക് ജാക്കി ഉപയോഗിച്ച് ഉയർത്തുന്നതിനിടയിൽ ബീമുകൾ തകർന്നു. ഇതിൽ ഒരു ബീം പുഴയിലേക്ക് പതിക്കുകയുംചെയ്തിരുന്നു.

ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി കരാറെടുത്ത കൂളിമാട് പാലത്തിന് കിഫ്ബി മുഖേന 25 കോടിരൂപയുടെ ഭരണാനുമതിയാണ് ലഭ്യമാക്കിയിരുന്നത്. പാലത്തിന്‍റെ മപ്രം ഭാഗത്തുനടക്കുന്ന അവസാനഘട്ട കോൺക്രീറ്റ് പി.ടി.എ. റഹീം എം.എൽ.എ. സന്ദർശിച്ചു.

ചാത്തമംഗലം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഓളിക്കൽ ഗഫൂർ, കെ.ആർ.എഫ്.ബി. എക്സി. എൻജിനിയർ കെ. അബ്ദുൽ അസീസ്, അസി. എക്സി. എൻജിനിയർ പി.ബി. ബൈജു, അസി. എൻജിനിയർ എം. അബ്ദുൽ വഹാബ്, ഓവർസിയർ എൽ. ഹാരിസ്, ടി.വി. ബഷീർ, എ. റസാഖ് എന്നിവരും ഒപ്പമുണ്ടായിരുന്നു.

Exit mobile version