Site icon Fourteen Kerala – 14 Kerala News

നാദാപുരത്ത് കാസര്‍കോട് സ്വദേശിയുടെ മരണത്തില്‍ ദുരൂഹത തുടരുന്നു

നാദാപുരം: നാദാപുരത്ത് കാസര്‍കോട് സ്വദേശി മരിച്ചതില്‍ ദുരൂഹത തുടരുന്നു.
സംഭവം നടന്നു ദിവസങ്ങള്‍ കഴിഞ്ഞിട്ടും അപകടമാണോ കൊലപാതകമാണോ എന്ന് സ്ഥിരീകരിക്കാന്‍ പോലീസിനായിട്ടില്ല. യുവാവിനൊപ്പം കാറില്‍ സഞ്ചരിച്ച കണ്ണൂര്‍ സ്വദേശിക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി. ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട യുവതിയെ കാണാനാണു ശ്രീജിത്ത് ഇയാള്‍ക്കൊപ്പം നാദാപുരത്ത് എത്തിയതെന്നാണു സൂചന.

കണ്ണൂര്‍ സ്വദേശി കാര്‍ പിന്നോട്ടെടുത്തപ്പോള്‍ പിന്നില്‍ നില്‍ക്കുകയായിരുന്ന ശ്രീജിത്ത് കാറിനടിയില്‍പ്പോട്ടെന്നാണു നിഗമനം. ഇതോടെ കാര്‍ ഉപേക്ഷിച്ചു കടന്ന സുഹൃത്ത് യുവതിയുടെ വീട്ടില്‍ ഒളിവില്‍ കഴിഞ്ഞു. ഇവരെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തതോടെയാണ് ശ്രീജിത്തിനൊപ്പമുണ്ടായിരുന്നത് കണ്ണൂര്‍ സ്വദേശിയാണെന്നു മനസ്സിലായത്. തനിക്ക് അബദ്ധം പറ്റിയെന്നും അപകടത്തില്‍പ്പെട്ട കാര്‍ പിന്നോട്ടെടുക്കാന്‍ ശ്രീജിത്തിന്റെ ദേഹത്ത്കൂടി    കാര്‍ കയറി ഇറങ്ങിയെന്നുമാണ് ഇയാള്‍ യുവതിയെ ഫോണില്‍ അറിയിച്ചതെന്നാണ് മൊഴി.

ശനിയാഴ്ചയാണ് നാദാപുരം നരിക്കാട്ടേരി കനാല്‍ പാലത്തിനു സമീപം കാറില്‍നിന്നു വീണ നിലയില്‍ കാസര്‍കോട് ചെറുവത്തൂര്‍ സ്വദേശി ശ്രീജിത്തിനെ കണ്ടത്. തൊട്ടടുത്തദിവസം ശ്രീജിത്ത് മരിച്ചു. സിസിടിവിയില്‍ അപകടസ്ഥലത്തുനിന്ന് ഒരാള്‍ ഓടിപ്പോകുന്നതു കണ്ടതാണ് നിര്‍ണായകമായത്.

Exit mobile version