Site icon Fourteen Kerala – 14 Kerala News

സ്‌കൂട്ടര്‍ യാത്രക്കാരനെ മര്‍ദിച്ച് സ്‌കൂട്ടര്‍ ഉള്‍പ്പെടെ കൊള്ളയടിച്ച അഞ്ച് യുവാക്കളെ നടക്കാവ് പോലീസ് പിടികൂടി

കോഴിക്കോട്: സ്‌കൂട്ടര്‍ യാത്രക്കാരനെ മര്‍ദിച്ച് സ്‌കൂട്ടര്‍ ഉള്‍പ്പെടെ കൊള്ളയടിച്ച അഞ്ച് യുവാക്കളെ നടക്കാവ് പോലീസ് പിടികൂടി. പൂവാട്ടുപറമ്പ് കൈതമലത്താഴെ ബിലാല്‍ ബക്കര്‍ (28), കുന്നമംഗലം ആനപ്പാറ എടവലത്ത്പടി മുരളീധരന്‍ (26), മലാപ്പറമ്പ് പാലൂന്നിയില്‍ അക്ഷയ് (24), നെല്ലിക്കോട് കാട്ടുകുളങ്ങര ശ്രീപാദത്തില്‍ സാഗേഷ് (30), എരഞ്ഞിപ്പാലം ഒതേനയില്‍ സജിന്‍ (23) എന്നിവരാണ് അറസ്റ്റിലായത്. കുന്നമംഗലം വര്യട്ടാക്കില്‍ സ്വദേശിക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

എരഞ്ഞിപ്പാലം മലബാര്‍ ആശുപത്രിക്കു സമീപം കനാല്‍ റോഡില്‍ ഇക്കഴിഞ്ഞ പതിനൊന്നിന് ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു കേസിനാസ്പദമായ സംഭവം. ചേളന്നൂര്‍ സ്വദേശിയായ അമ്പലത്തില്‍പറമ്പ് ഗോകുലാണ് കവര്‍ച്ചക്കിരയായത്. സ്‌കൂട്ടര്‍ തടഞ്ഞുനിര്‍ത്തിയ പ്രതികള്‍ ഗോകുലിനെ മര്‍ദിക്കുകയും സ്‌കൂട്ടറും പണമടങ്ങിയ പഴ്‌സും സ്മാര്‍ട്ട് വാച്ചും കവര്‍ച്ച ചെയ്ത് രക്ഷപ്പെടുകയുമായിരുന്നു. പരാതിയെ തുടര്‍ന്ന് കേസെടുത്ത നടക്കാവ് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.

പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പോലീസ് സമാനകുറ്റകൃത്യങ്ങള്‍ ചെയ്തവരെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്തിരുന്നു. ഇതാണ് അന്വേഷണത്തില്‍ നിര്‍ണായകമായത്. ഇന്നലെ പ്രതികളില്‍ മൂന്നുപേര്‍ അരയിടത്തുപാലത്ത് എത്തിയ വിവരമറിഞ്ഞ് പുലര്‍ച്ചെ രണ്ടുമണിയോടെ പിടികൂടി. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് മറ്റു പ്രതികളെക്കുറിച്ചുള്ള വിവരം ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ കുന്നമംഗലം പോലീസിന്റെ സഹായത്തോടെ രണ്ടുപേരെക്കൂടി പിടികൂടി.

പ്രതികള്‍ നേരത്തെയും മയക്കുമരുന്ന്-പിടിച്ചുപറി കേസുകളില്‍ ഉള്‍പ്പെട്ടവരാണ്. ബിലാല്‍ ബക്കര്‍ നേരത്തേ കാപ്പ ചുമത്തി ജയിലില്‍ അടയ്ക്കപ്പെട്ടിരുന്നു. ഒരു മാസം മുമ്പാണ് കോടതിയുടെ അനുമതി നേടി പുറത്തിറങ്ങിയത്. നടക്കാവ് ഇന്‍സ്‌പെക്ടര്‍ ജിജീഷിന്റെ നേതൃത്വത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍ കൈലാസ് നാഥ്, എഎസ്‌ഐ വിജയന്‍, സീനിയര്‍ സിപിഒമാരായ എം.വി. ശ്രീകാന്ത്, അന്‍ജിത്ത്, ഉമേഷ്, സജീവന്‍, ജിത്തു, സിപിഒമാരായ രഞ്ജിത്ത് പയ്യോളി, ബബിത്ത് കുറുമണ്ണില്‍ എന്നിവരുള്‍പ്പെട്ടതായിരുന്നു അന്വേഷണസംഘം.

Exit mobile version