Site icon Fourteen Kerala – 14 Kerala News

നടക്കാവ് പ്രൊവിഡന്‍സ് ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിൽ ഹിജാബ് വിലക്ക്; ടി.സി വാങ്ങി വിദ്യാർത്ഥിയുടെ പ്രതിഷേധം

കോഴിക്കോട്: നടക്കാവ് പ്രൊവിഡന്‍സ് ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ശിരോവസ്ത്ര വിലക്കിനെ തുടര്‍ന്ന് ടി സി വാങ്ങി വിദ്യാര്‍ത്ഥിയുടെ പ്രതിഷേധം. സ്‌കൂളില്‍ അഡ്മിഷനെടുക്കുന്ന സമയത്തുതന്നെ ഹിജാബ് അനുവദിക്കില്ലെന്ന് പ്രിന്‍സിപ്പല്‍ വിദ്യാര്‍ഥിയെയും രക്ഷിതാവിനെയും അറിയിച്ചിരുന്നു. എന്നാല്‍ തട്ടമിടാതെ പഠനം തുടരാനാകില്ലെന്ന നിലപാടിലായിരുന്നു വിദ്യാര്‍ത്ഥി. സ്‌കൂള്‍ അധികൃതര്‍ വിലക്കില്‍ ഉറച്ചുനിന്നു.

തുടര്‍ന്ന് പ്രോവിഡന്‍സ് സ്‌കൂളില്‍ നിന്നും ടി.സി വാങ്ങി. മുസ്ലിം മതാചാരപ്രകാരം തട്ടമിട്ട് പഠിക്കാന്‍ പ്രോവിഡന്‍സ് സ്‌കൂള്‍ അധികൃതര്‍ അനുവദിക്കുന്നില്ലെന്ന് പിതാവ് മുസ്തഫ അമ്മിണിപ്പറമ്പ് പറഞ്ഞു. മകള്‍ക്ക് ഇവിടെ പഠിക്കാന്‍ താല്‍പര്യമില്ലെന്ന് വ്യക്തമാക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. വിദ്യാര്‍ത്ഥിക്ക് കോഴിക്കോട് മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ അഡ്മിഷന്‍ ലഭിച്ചു. മോഡല്‍ സ്‌കൂളില്‍ ശിരോവസ്ത്രം ധരിക്കാന്‍ അനുവാദമുണ്ട്.

പ്രോവിഡന്‍സിലെ ഹിജാബ് വിലക്കിനെ സംബന്ധിച്ച് മുസ്തഫ കഴിഞ്ഞ മാസം വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിക്ക് പരാതി നല്‍കിയിരുന്നു. മന്ത്രിയെ നേരില്‍കണ്ടായിരുന്നു പരാതി അവതരിപ്പിച്ചത്. സ്‌കൂള്‍ നടപടിയില്‍ പ്രതിഷേധിച്ച് നിരവധി സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തുകയും ചെയ്തിരുന്നു. പരാതിക്കു പിന്നാലെ വിഷയം അന്വേഷിച്ച് ഉടന്‍ റിപ്പോര്‍ട്ട് നല്‍കാന്‍ മന്ത്രി പൊതുവിദ്യാഭ്യാസ ഡയരക്ടര്‍ ജീവന്‍ ബാബുവിന് നിര്‍ദേശം നല്‍കിയെങ്കിലും ഇക്കാര്യത്തില്‍ അനുകൂല നടപടിയുണ്ടായില്ല.

Exit mobile version