Site icon Fourteen Kerala – 14 Kerala News

കളറിങ് പെൻസിൽ വിഴുങ്ങി; അധ്യാപകന്റെ അവസരോചിത ഇടപെടൽ വിദ്യാർത്ഥിയുടെ ജീവൻ തിരുച്ചുകിട്ടി

കോഴിക്കോട്: അധ്യാപകരുടെ അവസരോചിത ഇടപെടലിൽ രക്ഷപ്പെട്ടതു വിദ്യാർഥിയുടെ ജീവൻ. കളറിങ് പെൻസിൽ വിഴുങ്ങിയതിനെത്തുടർന്നു ചുമച്ച് അവശനായ വിദ്യാർഥിയെ വഴിയിലുടനീളം നെഞ്ചിൽ അമർത്തിയും കൃത്രിമശ്വാസം നൽകിയും ആശുപത്രിയിലെത്തിച്ചതാണു രക്ഷയായത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള വിദ്യാർഥിയുടെ വയറ്റിൽനിന്ന് എൻഡോസ്കോപ്പി വഴി പെൻസിൽ പുറത്തെടുത്തു. തീവ്രപരിചരണ വിഭാഗത്തിലുള്ള കുട്ടി സുഖം പ്രാപിച്ചുവരുന്നു

ചേലേമ്പ്ര പുല്ലിപ്പറമ്പ് എസ്‌വിഎയുപി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർഥി പ്രണവ് (6) ആണ് അപകടത്തിൽ പെട്ടത്. കഴിഞ്ഞ ദിവസം സ്കൂൾ വിടാറായപ്പോഴാണു പ്രണവ് നിലയ്ക്കാതെ ചുമയ്ക്കുന്നത് അധ്യാപിക കെ.ഷിബിയുടെ ശ്രദ്ധയിൽപെട്ടത്. കുട്ടിയുടെ പോക്കറ്റിൽ കളറിങ് പെൻസിലിന്റെ ഒരുഭാഗം കണ്ടെത്തിയതോടെ ബാക്കി വിഴുങ്ങിയതാണെന്നു മനസ്സിലാക്കി. ഉടൻ കൃത്രിമശ്വാസം നൽകി. സ്കൂളിലെ അധ്യാപകനായ സുധീറിന്റെ വാഹനത്തിൽ ഒന്നര കിലോമീറ്റർ അകലെയുള്ള കല്ലമ്പാറയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു.

അവിടെ പ്രഥമ ശുശ്രൂഷ നൽകിയ ശേഷം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്കു കൊണ്ടുപോയി. യാത്രയിലുടനീളം അധ്യാപകരായി ഷിബി, കെ.എ.ജിനി, സ്കൂൾ ജീവനക്കാരൻ ടി.താരാനാഥ്, ബിനോയ് എന്നിവർ കൃത്രിമശ്വാസം നൽകുന്നതു തുടർന്നു. എൻഡോസ്കോപ്പിയിലൂടെ പെൻസിലിന്റെ കഷണം പുറത്തെടുത്തതോടെ കുട്ടിയുടെ നില മെച്ചപ്പെട്ടു.

പാറയിൽ കുഴിമ്പിൽ ജംഗീഷിന്റെ മകനാണ് പ്രണവ്. വിദ്യാർഥിയുടെ ചികിത്സാ ചെലവിന്റെ ഒരു ഭാഗം പ്രധാനാധ്യാപകൻ കെ.പി.മുഹമ്മദ് ഷമീമിന്റെ നേതൃത്വത്തിൽ സ്കൂളിൽനിന്നു സമാഹരിച്ചു.

Exit mobile version