Site icon Fourteen Kerala – 14 Kerala News

ജനവാസ കേന്ദ്രത്തിൽ കാട്ടാന; വ്യാപക കൃഷിനാശം

നാദാപുരം: വാണിമേൽ പന്നിയേരി മലയിൽ ജനവാസ കേന്ദ്രത്തിലെത്തിയ കാട്ടാന വിളകൾ നശിപ്പിച്ചു. രാത്രി എത്തിയ ഒറ്റയാന്റെ കാലുകൾ ചതുപ്പ് സ്ഥലത്തു താഴ്ന്നതോടെ കൂടുതൽ ഇടങ്ങളിൽ പരാക്രമങ്ങൾ കാട്ടാൻ കഴിഞ്ഞില്ല.  ഇന്നലെ രാവിലെ 6ന് ആണ് ആന വനത്തിലേക്കു മടങ്ങിയത്. മൂത്രാടൻ രജീഷിന്റെ കൃഷിയിടത്തിലാണു നഷ്ടമുണ്ടാക്കിയത്. വാഴകൾ പിഴുതെടുത്തും കുരുമുളക് വള്ളികളും കമുകും നശിപ്പിച്ചും നടന്ന ആന കുലയ്ക്കാറായതും കുലച്ചതുമായ  വാഴകളും നശിപ്പിച്ചു.

കണ്ണവം വനത്തിൽ നിന്നാണ് കാട്ടാനയെത്തിയത്. കണ്ടിവാതുക്കൽ മേഖലയിൽ സ്ഥിരമായി ഇറങ്ങുന്ന ആനക്കൂട്ടത്തിൽ പെട്ട കൊമ്പൻ കൂട്ടത്തിൽ നിന്ന് വഴി തെറ്റിയാണ് പന്നിയേരിയിൽ എത്തിയതെന്നാണ് അനുമാനം. കണ്ടിവാതുക്കലിലും ചിറ്റാരിയിലും കഴിഞ്ഞ മാസം കാട്ടാനക്കൂട്ടം വ്യാപകമായി വിളകൾ നശിപ്പിച്ചിരുന്നു. ഒടുവിൽ വായാട് മേഖലയിലാണ് ആനക്കൂട്ടം വിളകൾ നശിപ്പിച്ചത്. ഇവിടെയും ജനവാസ കേന്ദ്രത്തിൽ ആനകളെത്തുന്നതു കാരണം വീട്ടുകാർ ഭീതിയിലാണ്.

Exit mobile version