Site icon Fourteen Kerala – 14 Kerala News

ഇർഷാദ് കൊലപാതകം; ഒന്നാം പ്രതി മുഹമ്മദ് സ്വാലിഹിന്റെ ഫോട്ടോ പുറത്തുവിട്ടു

കോഴിക്കോട്: പെരുവണ്ണാമുഴി പന്തിരിക്കരയിൽ സ്വർണക്കടത്ത് സംഘം തട്ടിക്കൊണ്ടു പോയ ഇർഷാദ് കൊല്ലപ്പെട്ട സംഭവത്തിൽ ഒന്നാം പ്രതി മുഹമ്മദ് സ്വാലിഹ് എന്ന 916 നാസറിന്റെ ഫോട്ടോ പുറത്തുവിട്ട് പൊലീസ്. താമരശ്ശേരി കൈതപ്പൊയിൽ സ്വദേശിയായ സ്വാലിഹ് അന്വേഷണം തുടങ്ങിയതോടെ കുടുംബത്തെ കൂട്ടി വിദേശത്തേക്ക് കടക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. ദില്ലി വിമാനത്താവളം വഴിയാണ് ഇയാൾ കടന്നത്. വിദേശത്തുള്ള സ്വാലിഹിനെ നാട്ടിലെത്തിക്കാൻ പൊലീസ് ശ്രമം തുടങ്ങിയിട്ടുണ്ട്.

ഇതിനായി മുഹമ്മദ് സ്വാലിഹ്, സഹോദരൻ ഷംനാദ് എന്നീ പ്രതികൾക്കെതിരെ
റെഡ് കോ‌ർണർ നോട്ടീസ് പുറപ്പെടുവിക്കാനാണ് നീക്കം. ഇതിനായി ഇവരുടെ പാസ്പോർട്ട് വിവരങ്ങൾ പൊലീസ് ശേഖരിച്ചു. സിബിഐ മുഖേനയാണ് റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കാനാകുക. ഇന്റർപോളിനെ ഉൾപ്പെടെ ബന്ധപ്പെട്ട് ഇരുവരെയും നാട്ടിലെത്തിക്കാനാണ് നീക്കം. കഴിഞ്ഞ മാസം 19ന് ആണ് ഇയാൾ വിദേശത്തേക്ക് കടന്നതെന്നും പൊലീസ് കണ്ടെത്തി. കൊയിലാണ്ടി കടപ്പുറത്ത് മൃതദേഹം കണ്ടെത്തിയതിന് പിന്നാലെയാണ് സ്വാലിഹ് വിദേശത്തേക്ക് രക്ഷപ്പെട്ടത്. ഇർഷാദിനെ തട്ടിക്കൊണ്ടുപോയത് നാസർ എന്ന സ്വാലിഹിന്റെ നേതൃത്വത്തിലാണെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. 

ഇതിനിടെ, കൊല്ലപ്പെട്ട ഇർഷാദ് അവസാനമായി സഹോദരനുമായി നടത്തുന്ന ഫോൺ സംഭാഷണം പുറത്തുവന്നു. എങ്ങനെയെങ്കിലും പണം നൽകി തന്നെ രക്ഷിക്കണമെന്നാണ് ഇർഷാദ് സഹോദരൻ ഫ‌ർഷാദിനോട് ആവശ്യപ്പെടുന്നത്. 

സ്വർണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയ പന്തിരിക്കരയിലെ ഇർഷാദ് കൊല്ലപ്പെട്ട സംഭവത്തിൽ നിർണായക വെളിപ്പെടുത്തൽ. പുറക്കാട്ടിരി പുഴയിൽ ഒരാൾ ഒഴുകിപോകുന്നത് കണ്ടെന്നാണ് ദൃക്സാക്ഷി സജിലേഷ് വെളിപ്പെടുത്തിയത്. സമീപമുണ്ടായിരുന്ന തോണിക്കാരന്‍ ഇയാളെ രക്ഷിക്കാന്‍ ശ്രമിച്ചു. സംഭവസമയത്ത് പാലത്തിന് മുകളില്‍ ചുവന്ന കാര്‍ ഉണ്ടായിരുന്നെന്നും സജിലേഷ് പറഞ്ഞു. 

പെരുവണ്ണാമുഴി പന്തിരിക്കരയിൽ സ്വർണക്കടത്ത് സംഘം തട്ടിക്കൊണ്ടു പോയ ഇർഷാദ് കൊല്ലപ്പെട്ട സംഭവത്തിൽ പുതിയ വെളിപ്പെടുത്തലുമായി കുടുംബം. ഇർഷാദിന്റെ കുടുംബത്തിന് ഭീഷണി തുടരുന്നതായി പിതാവ് നാസർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഡിഎൻഎ പരിശോധനാ ഫലം വന്ന ശേഷവും ഭീഷണി തുടർന്നു. ഇര്‍ഷാദിന്‍റെ അനുജൻ ഫർഷാദിന്റെ ഫോണിലേക്കാണ് ഭീഷണി സന്ദേശം വന്നതെന്നും പിതാവ് പറഞ്ഞു.

Exit mobile version