Site icon Fourteen Kerala – 14 Kerala News

കൊവിഡ് പ്രതിരോധ ഫണ്ട് വിനിയോഗത്തില്‍ ക്രമക്കേട്; ചേര്‍ത്തല നഗരസഭയില്‍ സിപിഎം സിപിഐ പോര്

ആലപ്പുഴ: ചേര്‍ത്തല നഗരസഭയില്‍ കൊവിഡ് പ്രതിരോധ ഫണ്ട് വിനിയോഗത്തില്‍ ക്രമക്കേടെന്ന് ഭരണകക്ഷിയായ സിപിഐ. കൊവിഡ് രോഗികള്‍ക്കായുള്ള സിഫ്എല്‍ടിസിക്കായി അനുവദിച്ച 83 ലക്ഷം രൂപയില്‍ 36 ലക്ഷത്തിന്‍റെ കണക്ക് മാത്രമേയുള്ളൂ എന്നും ബാക്കി പണം ആര് പോക്കറ്റിലാക്കിയെന്നും കൗണ്‍സില് യോഗത്തില്‍ സിപിഐ തുറന്നടിച്ചു. സര്‍ക്കാര്‍ നേരിട്ട് ഓഡിറ്റിങ്ങ് നടത്തുന്നതിന്‍റെ കണക്കുകള്‍ ബോധിപ്പിക്കേണ്ടതില്ലെന്നാണ് ഭരണത്തിന് നേതൃത്വം നല്‍കുന്ന സിപിഎമ്മിന്‍റെ നിലപാട്.

2019 മുതല്‍ 2021 വരെ ചെലവിട്ട കൊവിഡ് പ്രതിരോധ ഫണ്ടിനെപറ്റിയാണ് ചേര്‍ത്തലയില് ഭരണകക്ഷികള് തമ്മിലെ പോര്. 2019 ല്‍ മുന്‍സിപ്പാലിറ്റി ഭരണം യുഡിഎഫിനായിരുന്നു. 2020 ഡിസംബറിലാണ് ഇടതുമുന്നണി അധികാരത്തിലേറിയത്. ഇക്കാലയളവില്‍ നഗരസഭ നടത്തിയ സിഎഫ് എല് ടിസിക്കായി സര്‍ക്കാര് അനുവദിച്ചത് 83 ലക്ഷംരൂപയാണ്. പക്ഷെ നഗരസഭ ധനകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റിയില്‍ ഉദ്യോഗസ്ഥര്‍ 36 ലക്ഷം രൂപ ചെലവിട്ടതിന്‍റെ കണക്ക് മാത്രം അവതരിപ്പിച്ചതാണ് ഭരണകക്ഷികൂടിയായ സിപിഐയെ ചൊടിപ്പിച്ചത്. 

ബാക്കി പണം ആരുടെ പോക്കറ്റിലേക്ക് പോയെന്ന് സിപിഐ അംഗം പി എസ് ശ്രീകുമാര് കൗണ്‍സില് യോഗത്തില് തുറന്നടിച്ചു. രോഗികള്‍ക്ക് ഭക്ഷണം നല്‍കാന് ടെ‍ന്‍ഡറില്ലാതെ കരാര്‍ നല്‍കിയെന്ന ആരോപണവും ഉയര്‍ന്നു. അവസരം മുതലെടുത്ത് ബിജെപി രംഗത്തെത്തി. തട്ടിപ്പിന് പിന്നിലുള്ളവരെകണ്ടെത്തണം എന്നാവശ്യപ്പെട്ട് വിജിലന്സിന് പരാതി നല‍കിയിരിക്കുകയാണ് ബിജെപി.

നഗരസഭ ചെയര്‍മാനും സെക്രട്ടറിയും അടങ്ങിയ പ്രത്യേക കമ്മിറ്റിയാണ് കൊവിഡ് ഫണ്ട് കൈകാര്യം ചെയ്തതെന്നാണ് ഔദ്യോഗിക വിശദീകരണം. ഇതിന‍്റെ ഓഡിറ്റിങ്ങ് നടത്തുന്നത് സര്ക്കാര് നേരിട്ടാണെന്നാണ് സിപിഎമ്മിന്‍റെ വാദം നഗരസഭ സെക്രട്ടറിയുടെ അക്കൗണ്ട് വഴിയുളള കണക്കുകളേ സ്റ്റാന്‍റിംഗ് കമ്മിറ്റി യോഗത്തില്‍ അവതരിപ്പിക്കേണ്ടതൂള്ളൂ എന്നും സിപിഎം ന്യായീകരിക്കുന്നു

സിപിഎമ്മിന്‍റെ ഈ വാദം പൂര്‍ണായി വിഴുങ്ങാന്‍ സിപിഐ അംഗങ്ങള്‍ തയ്യാറായിട്ടില്ല. കണക്കുകള്‍ പൂര്‍ണ്ണമായി അവതരപ്പിക്കണം എന്നാണ് സിപിഐയുടെ  ആവശ്യം. പക്ഷെ വിവാദങ്ങളെക്കുറിച്ച് മാധ്യമങ്ങളോട് പ്രതികരിക്കാന്‍ സിപിഐ നേതൃത്വം തയ്യാറായിട്ടില്ല.

Exit mobile version