Site icon Fourteen Kerala – 14 Kerala News

തൃശ്ശൂരിൽ വെസ്റ്റ് നൈൽ പനി ബാധിച്ച് മരണം, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യ മന്ത്രി

തൃശ്ശൂർ: വെസ്റ്റ് നൈൽ പനി ബാധിച്ച് തൃശ്ശൂരിൽ പുത്തൂർ ആശാരിക്കോട് സ്വദേശി മരിച്ചതിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. സംസ്ഥാനത്ത് മുമ്പും വെസ്റ്റ് നൈൽ പനി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ വ‍ർഷം രണ്ടാം തവണയാണ് രോഗം റിപ്പോർട്ട് ചെയ്യുന്നതെന്നും ആരോഗ്യമന്ത്രി പറഞ്ഞു. രോഗം ബാധിച്ച 80 ശതമാനം പേരിലും ലക്ഷണം ഉണ്ടാകാറില്ല. മരിച്ചയാളുടെ പഞ്ചായത്തിൽ ശുചീകരണ പ്രവർത്തനം തുടങ്ങിയതായും മന്ത്രി പത്തനംതിട്ടയിൽ പറഞ്ഞു.

മരിച്ച ജോബിയുടെ വീട്ടുകാർക്കോ നാട്ടുകാർക്കോ രോഗമില്ലെന്ന് മന്ത്രി കെ.രാജൻ തൃശ്ശൂരിൽ പറഞ്ഞു. ജോബിയെ ചികിത്സിച്ച തൃശ്ശൂർ മെഡിക്കൽ കോളേജിൽ നിന്ന് റിപ്പോർട്ട് തേടിയിട്ടുണ്ട്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി പറഞ്ഞു. 

തൃശ്ശൂരിൽ വെസ്റ്റ് നൈൽ പനി ബാധിച്ച് പുത്തൂർ ആശാരിക്കോട് സ്വദേശി ജോബി (47) മരിച്ച സംഭവത്തിൽ സ്വകാര്യ ആശുപത്രിക്കെതിരെ കുടുംബം രംഗത്ത്. കഴിഞ്ഞ മാസം പതിനേഴിനാണ് ജോബിയിൽ രോഗലക്ഷണം കണ്ടെത്തിയത്. തുടർന്ന് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. ഒരു മാസത്തിനടുത്ത് നീണ്ട ചികിത്സക്ക് ശേഷവും രോഗം കണ്ടെത്താനായില്ല. 2 ദിവസം മുമ്പ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് രോഗം സ്ഥിരീകരിച്ചത്. എട്ടര ലക്ഷം രൂപ ചികിത്സക്കായി ഈടാക്കിയ സ്വകാര്യ ആശുപത്രിയാണ് ജോബിയുടെ മരണത്തിന് കാരണക്കാരെന്ന് സഹോദരൻ ജിമ്മി ആരോപിച്ചു. 27 ദിവസം വെന്റിലേറ്ററിൽ കിടത്തിയിട്ടും രോഗം കണ്ടെത്താനായില്ലെന്നും കുടുംബം ആരോപിച്ചു. 

Exit mobile version