Site icon Fourteen Kerala – 14 Kerala News

കൂളിമാട് പാലത്തിൽ പിഡബ്ല്യൂഡി വിജിലൻസ് പരിശോധന നടത്തുന്നു

കോഴിക്കോട്:  നിർമ്മാണത്തിലിരിക്കെ ബീം തകർന്നുവീണ കോഴിക്കോട് കൂളിമാട് പാലത്തിൽ പൊതുമരാമത്ത് വിജിലൻസ് പരിശോധന തുടങ്ങി. വിജിലൻസ് വിഭാഗം ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ എം അൻസാറിന്റെ നേതൃത്വത്തിലാണ് പരിശോധന നടക്കുന്നത്.

ബീമുകൾ തകർന്ന് വീണതിന്റെ കാരണം കണ്ടെത്തുകയാണ് പ്രധാന ലക്ഷ്യം. പാലത്തിന്റ നിർമാണത്തിൽ അപാകതയുണ്ടോയെന്നാണ് വിജിലൻസ് സംഘം പരിശോധിക്കുന്നത്. ശേഷിക്കുന്ന ഭാഗത്തിന്‍റെ ക്ഷമതയും സംഘം വിലയിരുത്തും. ഹൈഡ്രോളിക് ജാക്കിക്കുണ്ടായ സാങ്കേതിക തകരാറ് കൊണ്ടാണ് ബീം തകർന്നുവീണതെന്നാണ് നിർമാണ കമ്പനിയായ  ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ വിശദീകരണം. ഇതും വിജിലൻസ് സംഘം പരിശോധിക്കും.  

ചാലിയാറിന് കുറുകെ നിർമ്മിക്കുന്ന കൂളിമാട് പാലത്തിന്‍റെ മലപ്പുറം ഭാഗത്തെ ബീമാണ് കഴിഞ്ഞ ദിവസം തകർന്ന് പുഴയിൽ വീണത്. യന്ത്രസഹായത്തോടെ പാലത്തിന്‍റെ തൂണിൽ ബീം ഘടിപ്പിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. 2019 ലാണ് പാലത്തിന്റെ നിർമ്മാണം തുടങ്ങിയത്. പിന്നീട് പ്രളയം കാരണം നിർമ്മാണം തടസ്സപ്പെട്ടു. പിന്നീട് എസ്റ്റിമേറ്റ് പുതുക്കി നൽകിയാണ് നിർമ്മാണം ആരംഭിച്ചത്. പാലം തകർന്നത് സർക്കാരിനെതിരെ ആയുധമാക്കിയിരിക്കുകയാണ് യുഡിഎഫ്. 

Exit mobile version