Site icon Fourteen Kerala – 14 Kerala News

ജില്ലയിൽ ഭക്ഷ്യസുരക്ഷാവകുപ്പ് 4581 പരിശോധനകൾ നടത്തി

കോഴിക്കോട്: ജില്ലയിൽ കഴിഞ്ഞ ഒരു വർഷത്തിനിടെ ഭക്ഷ്യസുരക്ഷാവകുപ്പ് നടത്തിയത് 4581 പരിശോധനകൾ. ഇതിൽ 190 കേസുകൾ ഇപ്പോൾ കോടതിയിലാണ്. ആരോഗ്യത്തിന് ഹാനികരമാകുന്ന രീതിയിൽ ഭക്ഷണവിൽപ്പന നടത്തിയതിനാണ് 92 പ്രോസിക്യൂഷൻ കേസുകൾ. പിഴയുംതടവുംവരെ ശിക്ഷ ലഭിക്കാം. 98 കേസുകൾ ആർ.ഡി.ഒ. കോടതിയിലാണ്. പിഴ ശിക്ഷമാത്രം ഉള്ളതാണ് ഇത്തരം കേസുകൾ.

ഷവർമ, മന്തി, അൽഫാംപോലുള്ള ഫാസ്റ്റ്ഫുഡുകളുമായി ബന്ധപ്പെട്ടുള്ളതാണ് പ്രോസിക്യൂഷൻ കേസുകളേറെയും. സിന്തറ്റിക് കളർ ചേർക്കുന്നതുൾപ്പെടെയുള്ള പ്രശ്നങ്ങൾ ഇതിലുൾപ്പെടും. ബേക്കറി ഉത്‌പന്നങ്ങൾ, ശർക്കരയിലെ മായം, മസാലക്കൂട്ടുകളിലെ കീടനാശിനിസാന്നിധ്യം എന്നിവയുമായി ബന്ധപ്പെട്ടെല്ലാം പരാതിയുണ്ട്.

സാധാരണരീതിയിലുള്ളതിന് പുറമേ ഇപ്പോൾ ഷവർമ, മന്തിക്കടകൾ കേന്ദ്രീകരിച്ചാണ് കൂടുതൽ പരിശോധന. കഴിഞ്ഞ ദിവസങ്ങളിൽ 34 ഇടങ്ങളിൽ പരിശോധന നടത്തി. ഒരുസ്ഥാപനം പൂട്ടി. ജില്ലയിൽ 12 ഭക്ഷ്യസുരക്ഷാ ഓഫീസർമാരാണുള്ളത്. രണ്ടുപേരുടെ ഒഴിവുണ്ട്. മൊബൈൽ സ്ക്വാഡും പരിശോധിക്കുന്നുണ്ടെന്ന് ഭക്ഷ്യസുരക്ഷാ അസി. കമ്മിഷണർ കെ.കെ. അനിലൻ പറഞ്ഞു.

Exit mobile version