Site icon Fourteen Kerala – 14 Kerala News

കാട്ടുപന്നിയെ ക്ഷുദ്രജീവി പട്ടികയില്‍ ഉള്‍പ്പെടുത്താത്ത കേന്ദ്ര നടപടിയില്‍ പ്രതിഷേധിച്ച് കര്‍ഷകര്‍ ധര്‍ണ്ണ നടത്തി

താമരശ്ശേരി: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ രൂക്ഷമായ കാട്ടുപന്നി ശല്യത്തിന് അറുതി വരുത്തുന്നതിന് അവയെ ക്ഷുദ്രജീവി പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന കര്‍ഷകരുടെ ആവശ്യം നിരസിച്ച കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ നടപടിയില്‍ പ്രതിഷേധിച്ച് കര്‍ഷകര്‍ താമരശ്ശേരി പോസ്റ്റ് ഓഫീസിനു മുമ്പില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി.

താമരശ്ശേരി മേഖലാ സംയുക്ത കര്‍ഷകകൂട്ടായ്മയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ധര്‍ണ്ണ സി.കെ.വേണുഗോപാലന്‍ ഉദ്ഘാടനം ചെയ്തു.കര്‍ഷക കൂട്ടായ്മ ചെയര്‍മാന്‍ കെ.വി.സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു.വന്യ ജീവികളുടെ ആക്രമണത്തില്‍ നിന്ന് ജനങ്ങളുടെ ജീവനും സ്വത്തിന്നും സംരക്ഷണം നല്‍കുന്നതിന് പുതിയ നിയമനിര്‍മ്മാണം നടത്തുക,വന്യ ജീവി അക്രമത്തിനിരയാകുന്നവര്‍ക്കും അതുമൂലം കൃഷി നാശം സംഭവിച്ച കര്‍ഷകര്‍ക്കും ഉടന്‍ നഷ്ടപരിഹാരം നല്‍കുക, വന്യമൃഗങ്ങള്‍ കാടിറങ്ങുനത് തടയാന്‍ വനാതിര്‍ത്തികളില്‍ സംരക്ഷണ വേലികള്‍ സ്ഥാപിക്കുക, സര്‍ക്കാര്‍ അനുമതി പ്രകാരം പന്നിയെ വെടിവെച്ച ഷൂട്ടര്‍മാര്‍ക്കുള്ള പ്രതിഫലം ഉടന്‍ വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങളും ധര്‍ണ്ണയില്‍ പങ്കെടുത്തവര്‍ ഉന്നയിച്ചു.

താമരശ്ശേരി മേഖല സംയുക്ത കര്‍ഷകൂട്ടായ്മ കണ്‍വീനര്‍ പി.എം.അബ്ദുല്‍ മജീദ് മുഖ്യ പ്രഭാഷണം നടത്തി.വി കെ മുഹമ്മത് കുട്ടി മോന്‍, എ കെ കുഞ്ഞിമരക്കാര്‍,കെ എം സെബാസ്റ്റ്യന്‍ മാസ്റ്റര്‍, എം.എം സലീം, പി സി എ റഹീം മാസ്റ്റര്‍, വി കെ അഷ്‌റഫ് ,ജോണ്‍സണ്‍ ചാക്കാട്ടില്‍, പി സി മോയിന്‍കുട്ടി,സലീം പുല്ലടി, ജോസ് തുണ്ടത്തില്‍, ജോബിഷ് ചുങ്കം തുടങ്ങിയവര്‍ അഭിവാദ്യങ്ങളര്‍പ്പിച്ചു സംസാരിച്ചു.

Exit mobile version