Site icon Fourteen Kerala – 14 Kerala News

നടിയെ ആക്രമിച്ച കേസ്; രഹസ്യരേഖകൾ ചോർന്നിട്ടില്ലെന്ന് വിചാരണ കോടതി, കോടതിയിലെ ‘എ ഡയറി’ രഹസ്യ രേഖയല്ല

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ രഹസ്യരേഖകൾ കോടതിയിൽ നിന്ന് ചോർന്നിട്ടില്ലെന്ന് വിചാരണ കോടതി വ്യക്തമാക്കി. എന്ത് രഹസ്യ രേഖയാണ് കോടതിയിൽ നിന്ന് ചോർന്നതെന്ന് ചോദിച്ച കോടതി, അന്വേഷണ വിവരങ്ങൾ ചോരുന്നത് സംബന്ധിച്ച് പ്രോസിക്യൂഷന് മറുപടിയില്ലെന്നും അഭിപ്രായപ്പെട്ടു. ജീവനക്കാരെ ചോദ്യം ചെയ്യുന്നതിന് അനുമതി ആവശ്യമില്ലെന്നും കോടതി പറഞ്ഞു.

കോടതിയിലെ എ ഡയറി രഹസ്യ രേഖയല്ല. അതാണ് ചോർന്നതെന്ന് പ്രോസിക്യൂഷൻ ആരോപിക്കുന്ന രേഖ. ദിലീപിൻ്റെ ഫോണിൽ നിന്ന് കണ്ടെത്തിയ രേഖ സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. ദിലീപിൻ്റെ ഫോണിൽ കോടതി രേഖ വന്നതെങ്ങനെയെന്ന് പ്രോസിക്യൂട്ടർ ചോദിച്ചു. ആ രഹസ്യ രേഖ കോടതിയുടെ എ ഡയറിയിലെ വിശദാംശങ്ങളെന്ന് കോടതി മറുപടി നൽകി. അത് ബഞ്ച് ക്ലർക്കാണ് തയാറാക്കുന്നതെന്നും കോടതി വ്യക്തമാക്കി. 

കോടതി ജീവനക്കാരെ ചോദ്യംചെയ്യാൻ പൊലീസിന് എന്താണ് അധികാരം എന്ന് ജഡ്ജി ചോദിച്ചു. കോടതിയിൽ ഉള്ളവരുടെ കാര്യം തനിക്ക് നോക്കാൻ അറിയാം. രഹസ്യ രേഖ ചേർന്നിട്ട് ഉണ്ടെങ്കിൽ അതിനായി വ്യക്തമായ തെളിവുകൾ ഹാജരാക്കണം. ഇപ്പോൾ നൽകിയ തെളിവുകളൊന്നും തൃപ്തികരമല്ലെന്നും കോടതി പറഞ്ഞു. 

മാധ്യമങ്ങളും യാഥാർത്ഥ്യങ്ങൾ റിപോർട്ട് ചെയ്യണം.  കോടതി ഉത്തരവിൻ്റെ രണ്ട് പേജ് ദിലീപിൻ്റെ ഫോണിൽ കണ്ടു വെന്നാണ് പ്രോസിക്യൂഷൻ ആരോപിക്കുന്നതെന്ന് കോടതി പറഞ്ഞു. ദിലീപ് പലരെയും സ്വാധീനിച്ചിട്ടുണ്ട്. ‌കോടതി ജീവനക്കാരെയും സ്വാധീനിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്ന് പ്രോസിക്യൂട്ടർ ആവശ്യപ്പെട്ടു.  എ ഡയറി സർട്ടിഫൈഡ് കോപ്പി ആയി ദിലീപിന്റെ അഭിഭാഷകർ നേരത്തെ വാങ്ങിയിട്ടുള്ളതാണ്. അതാണ് പുറത്തുവന്നത്. അത് ഒരു രഹസ്യ രേഖയല്ല എന്നും വിചാരണ കോടതി വ്യക്തമാക്കി. 

ജീവനക്കാരെ ചോദ്യം ചെയ്യണമെന്ന കേസ് പരി​ഗണിക്കുന്നത് മെയ് ഒൻപതിലേക്ക് മാറ്റി. ഉദ്യോഗസ്ഥനെതിരെയുള്ള കോടതി അലക്ഷ്യ ഹർജി മെയ് 9ന് പരി​ഗണിക്കും. ദിലീപിൻറെ ജാമ്യം റദ്ദാക്കണമെന്ന ഹർജിയും മെയ് 9ന് പരി​ഗണിക്കും. 

Exit mobile version