Site icon Fourteen Kerala – 14 Kerala News

നമ്പർ 18 ഹോട്ടൽ പോക്സോ കേസ്: രണ്ട് പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ തളളി സുപ്രീംകോടതി

ദില്ലി: ഫോർട്ടുകൊച്ചി നമ്പര്‍ 18 ഹോട്ടലിലെ പോക്സോ കേസിൽ പ്രതികളായ റോയി വയലാട്ടിൽ, സൈജു തങ്കച്ചൻ എന്നിവരുടെ മുൻകൂർ ജാമ്യ ഹർജി സുപ്രീംകോടതി തള്ളി. ഇരുവരുടെയും മുൻകൂർ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം  ഹൈക്കോടതി തള്ളിയിരുന്നു. ഹൈക്കോടതി തള്ളിയ ജാമ്യാപേക്ഷയിൽ ഇടപെടാനാവില്ലെന്നാണ് സുപ്രീംകോടതി നിലപാടെടുത്തത്. ഒളിവില്‍ കഴിയുന്ന ഇരുവര്‍ക്കുമായി പൊലീസ് തെരച്ചിൽ തുടരുകയാണ്. പ്രതികളുടെ വീടുകളിലും ഓഫീസുകളിലും പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇരുവരും ഒളിവിലാണെന്നാണ് അന്വേഷണസംഘം പറയുന്നത്. ഇതിനിടെ സുപ്രീംകോടതിയെ സമീപിക്കുന്ന കാര്യത്തിൽ പ്രതികൾ നിയമോപദേശം തേടിയിട്ടുണ്ടെന്നാണ് വിവരം.

വയനാട് സ്വദേശിനിയായ പ്രായപൂ‍ർ‍ത്തിയാകാത്ത പെൺകുട്ടിയെ ഹോട്ടലിലെത്തിച്ച് ബലാത്സംഗത്തിന് ശ്രമിച്ചെന്നാണ് കേസ്. കേസിലെ മൂന്നാം പ്രതി അഞ്ജലി റിമാ ദേവിന് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. കൊച്ചിയിൽ മുൻ മിസ് കേരള അടക്കം വാഹാനപകടത്തിൽ മരിച്ച സംഭവത്തിലും റോയി വയലാട്ടിലും സൈജു തങ്കച്ചനും പ്രതികളാണ്. ഹൈക്കോടതി ഉത്തരവിന് പിന്നാലെ റോയി വയലാട്ടിലിനെയും സൈജു തങ്കച്ചനേയും കസ്റ്റഡിയിലെടുക്കാൻ പൊലീസ് നടപടി തുടങ്ങിയിരുന്നു.

പ്രത്യേക സിറ്റിങ് നടത്തി വാദം കേട്ട ഹൈക്കോടതി ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ അടക്കമുളളവ പരിശോധിച്ചു.  അമ്മയ്ക്കൊപ്പം ഹോട്ടലിലെത്തിയ പെൺകുട്ടിയെ കെണിയിൽപ്പെടുത്താൻ അഞ്ജലി റിമാ ദേവ് മറ്റ് രണ്ട് പ്രതികൾക്ക് ഒത്താശ ചെയ്തെന്നാണ് കേസ്. എന്നാൽ പരാതി ഉന്നയിച്ച പെൺകുട്ടിയുടെ അമ്മയുമായുളള സാമ്പത്തിക തർക്കമാണ് പരാതിക്ക് കാരണമെന്നാണ് പ്രതികൾ കോടതിയിൽ പറഞ്ഞത്.

ഇതിനിടെയാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ അഞ്ജലി റിമാ ദേവ് വീണ്ടും രംഗത്തെത്തിയത്. ചില രാഷ്ട്രീയക്കാർ ഉൾപ്പെടെ ആറുപേർ തന്നെ കുടുക്കാൻ ശ്രമിക്കുന്നുണ്ടെന്നും ജീവൻ അപകടത്തിലാണെന്നുമാണ് യുവതി പറയുന്നത്. റോയ് വയലാറ്റിനെ കുടുക്കാൻ തന്‍റെ പേര് മനപൂ‍ർവം വലിച്ചിഴക്കുകയാണെന്നും അഞ്ജലി റിമാ ദേവ് പറയുന്നു.

Exit mobile version