Site icon Fourteen Kerala – 14 Kerala News

ചാലിയാറിന്റെ കുത്തൊഴുക്കിൽ ഒറ്റയ്ക്ക് തുഴയെറിഞ്ഞ് പെണ്ണുമ്മ; പ്രളയകാലം പഠിപ്പിച്ച് പാഠനം ജനസേവനമാക്കി സുഹറാബി

കോഴിക്കോട് മലപ്പുറം ജില്ലകളെ ബന്ധിപ്പിച്ച് ചാലിയാറിന് കുറുകെ പ്രതിഫലം ചോദിക്കാതെ തോണി തുഴഞ്ഞ് ആളുകളെ കരയ്‌ക്കെത്തിക്കുന്ന ഒരു വീട്ടമ്മയുണ്ട്. വെട്ടത്തൂർ ചെറുവാടിക്കടവ് സ്വദേശിനി സുഹറാബിയാണ് പ്രളയം പഠിപ്പിച്ച തോണി തുഴയൽ നാടിനെ സേവിക്കാനായി പ്രയോജനപ്പെടുത്തുന്നത്.

സുഹറാബി, നാട്ടുകാർ സ്‌നേഹത്തോടെ പെണ്ണുമ്മയെന്ന് വിളിക്കും. ചാലിയാറിന്റെ തീരത്ത് ജനിച്ച് വളർന്ന സുഹറാബിയെ തുഴയെടുക്കാൻ കരുത്തയാക്കിയത് 2018ലെ പ്രളയമാണ്. സ്വയം തുഴഞ്ഞ് പഠിച്ച് അങ്ങനെ കടത്തുകാരിയായി.

അക്കരെയെത്താൻ കടവിലെത്തുന്നവരെ താമസമില്ലാതെ ചാലിയാർ കടത്തും. പുഴയോരത്ത് കാഴ്ച കണ്ട് വിശ്രമിക്കാനും കളിക്കാനുമായി എത്തുന്ന കുട്ടികൾക്കും ആശ്രയം പെണ്ണുമ്മയാണ്. ആരോടും പ്രതിഫലം ചോദിക്കില്ല. വരുമാനത്തിന് വേണ്ടിയിട്ടില്ല തോണി തുഴയുന്നതെന്ന് സുഹറാബി പറയുന്നു.

മഴയ്ക്കും വെയിലിനും നിറഞ്ഞൊഴുകുന്ന ചാലിയാറിനും സുഹറാബിയുടെ മനക്കരുത്തിനെ ഇളക്കാനാവില്ല. ചാലിയാറിന് കുറുകെ എത്ര പാലങ്ങൾ വന്നാലും സുഹറാബി തോണിയുമായി ഇവിടെ തന്നെ കാണും.

Exit mobile version