Site icon Fourteen Kerala – 14 Kerala News

സിപിഐഎം പ്രവര്‍ത്തകന്‍ ഹരിദാസന്റെ കൊലപാതകം; 3 പേര്‍ കൂടി പിടിയില്‍

കണ്ണൂര്‍ തലശ്ശേരിയില്‍ സിപിഐഎം പ്രവര്‍ത്തകന്‍ ഹരിദാസന്റെ കൊലപാതകത്തില്‍ മൂന്ന് പേര്‍ കൂടി പിടിയിലായി. ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരായ പ്രജിത്, പ്രതീഷ്, ദിനേഷ് എന്നിവരാണ് പിടിയിലായത്. കൊലയാളി സംഘത്തില്‍ ഉള്‍പ്പെട്ടവരാണ് ഇവരെന്ന് പൊലീസ് പറഞ്ഞു. കേസിലെ ഒന്നാംപ്രതി ബിജെപി കൗണ്‍സിലര്‍ ലിജേഷും കൊലയാളി സംഘാംഗമാണ്.

രാഷ്ട്രീയ വിരോധത്തെ തുടര്‍ന്ന് കൊലപാതകത്തിനായി ഗൂഢാലോചന നടത്തിയെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടിലുള്ളത്. ഗൂഢാലോചന കേസില്‍ അറസ്റ്റിലായവരുടെ റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്.
ഗൂഢാലോചന കുറ്റം ചുമത്തി 7 പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇവരില്‍ നാല് പേരുടെ അറസ്റ്റായിരുന്നു രേഖപ്പെടുത്തിയത്. നഗരസഭാംഗവും ബിജെപി മണ്ഡലം പ്രസിഡന്റുമായ കെ.ലിജേഷ്, വിമിന്‍, അമല്‍ മനോഹരന്‍, സുമേഷ് എന്നിവരാണ് അറസ്റ്റിലായവര്‍.

മത്സ്യത്തൊഴിലാളിയായ ഹരിദാസന്‍, ജോലി കഴിഞ്ഞ് വീട്ടിലേക്ക് എത്തുന്നതിനു തൊട്ടുമുന്‍പാണ് ആക്രമിക്കപ്പെട്ടത്. രണ്ട് ബൈക്കുകളിലെത്തിയ സംഘമാണ് ആക്രമണം നടത്തിയത്. ആക്രമണം തടയാന്‍ ശ്രമിച്ച സഹോദരനും വെട്ടേറ്റിരുന്നു.രക്ഷപ്പെടാന്‍ മതില്‍ ചാടുന്നതിനിടെ വെട്ടി വീഴ്ത്തുകയായിരുന്നെന്നു പൊലീസ് പറഞ്ഞു. ഹരിദാസിന്റെ ഇടതുകാല്‍ അറുത്തു വലിച്ച് എറിഞ്ഞിരുന്നു. ശരീരത്തില്‍ ഇരുപതിലേറെ വെട്ടേറ്റിരുന്നു.

Exit mobile version