Site icon Fourteen Kerala – 14 Kerala News

പ്ലസ് ടു കോഴക്കേസ്: മുസ്ലിം ലീഗ് നേതാവ് കെഎം ഷാജിയെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും

കോഴിക്കോട്: മുസ്ലിം ലീഗ് നേതാവും മുൻ എംഎൽഎയുമായ കെഎം ഷാജിയെ എൻഫോഴ്സ്മെന്റ് വകുപ്പ് ഇന്നും ചോദ്യം ചെയ്യും. കെഎം ഷാജി ഇന്നലെ ഹാജരാക്കിയ രേഖകളിലെ വിവരങ്ങളാണ് ഇന്ന് ചോദിച്ചറിയുക. ഇന്നലെ 11 മണിക്കൂർ നേരം ഇദ്ദേഹത്തെ കോഴിക്കോട് ഓഫീസിൽ വെച്ച് എൻഫോഴ്സ്മെന്റ് വിഭാഗം ഉദ്യോഗസ്ഥർ ചോദ്യം ചെയ്തിരുന്നു.

അഴീക്കോട് സ്‌കൂളിൽ പ്ലസ് ടു ബാച്ച് അനുവദിക്കുന്നതിനായി 25 ലക്ഷം രൂപ കോഴ വാങ്ങി എന്നീ പരാതികളുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യൽ. കേസിൽ കെഎം ഷാജിയുടെ ഭാര്യയിൽ നിന്നും മുസ്‌ലിംലീഗ് നേതാക്കളിൽ നിന്നും ഇഡി നേരത്തെ വിവരങ്ങൾ ശേഖരിച്ചിരുന്നു.

നിയമസഭാംഗമായിരിക്കെ കെഎം ഷാജി പ്ലസ്ടു കോഴ്സ് അനുവദിക്കാനായി അഴീക്കോട് സ്കൂൾ മാനേജ്മെന്റിൽ നിന്നും 25 ലക്ഷം കോഴ വാങ്ങിയെന്നാണ് പരാതി. പ്രാഥമിക അന്വേഷണത്തിൽ ഇത്  വ്യക്തമായെന്ന് വിജിലൻസ് എഫ്ഐആർ നല്‍കിയിരുന്നു.

സ്കൂളിലെ വരവ് ചെലവ് കണക്കുകൾ പരിശോധിച്ചതിൽ നിന്നും സാക്ഷിമൊഴികളിൽ നിന്നും ഇക്കാര്യം വ്യക്തമാണെന്നും എഫ്ഐആറിൽ പറയുന്നുണ്ട്. എംഎൽഎയ്ക്കെതിരെ വിശദമായ അന്വേഷണം വേണമെന്നും വിജിലൻസ് തലശ്ശേരി കോടതിയിൽ സമർപ്പിച്ച എഫ്ഐആറിലുണ്ട്. എന്നാല്‍ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമമെന്നും പരാതി രാഷ്ട്രീയ പ്രേരിതമെന്നുമാണ് ആദ്യ ഘട്ടം മുതല്‍ കെ എം ഷാജിയുടെ നിലപാട്.

കെഎം ഷാജിയുടെ കോഴിക്കോട് മാലൂർകുന്നിലെ വീടിന് 1.62 കോടി രൂപ വില വരുമെന്ന് കോർപ്പറേഷൻ ഇഡിക്ക് റിപ്പോർട്ട് നൽകിയിരുന്നു. ഈ തുക എങ്ങിനെ ലഭിച്ചുവെന്ന് ഷാജിയോട് ഇഡി നേരത്തേ വിശദീകരണം തേടിയിരുന്നു. വീട്ടിൽ നിന്ന് 50 ലക്ഷവും, ഭാര്യ ആശയുടെ വീട്ടിൽ നിന്ന് 50 ലക്ഷവും വീട് വെക്കാൻ ലഭിച്ചുവെന്നായിരുന്നു ഷാജി മൊഴി നല്‍കിയത്. 20 ലക്ഷം രൂപ സുഹൃത്ത് നൽകി. രണ്ട് കാർ വിറ്റപ്പോൾ ലഭിച്ച 10 ലക്ഷവും വീട് നിർമ്മാണത്തിന് ഉപയോഗിച്ചു. അഞ്ച് ജ്വല്ലറികളിൽ ഓഹരി പങ്കാളിത്തം ഉണ്ടായിരുന്നു. ഇത് പിൻവലിച്ചപ്പോൾ കിട്ടിയ തുകയും ലോൺ എടുത്ത തുകയും വീട് പൂർത്തിയാക്കാൻ എടുത്തുവെന്നുമാണ് ഷാജി നൽകിയ മൊഴി.

Exit mobile version