Site icon Fourteen Kerala – 14 Kerala News

കുതിരവട്ടത്തെ യുവതിയുടെ കൊലപാതകം; പ്രതിയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും

കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസിയായ യുവതിയുടെ കൊലപാതകത്തിൽ പ്രതിയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും. പ്രതിയും മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസിയായതിനാൽ ഡോക്ടറോട് കൂടി ആലോചിച്ച ശേഷമായിരിക്കും അറസ്റ്റ് രേഖപ്പെടുത്തുക.

മഹാരാഷ്ട്രക്കാരിയായ ജിയ റാം ജിലോട്ടിനെ സഹ അന്തേവാസിയായ പത്തൊൻപതുകാരി കഴുത്തു ഞെരിച്ചും ശ്വാസം മുട്ടിച്ചും കൊലപ്പെടുത്തിയെന്നാണ് പോലീസിന്റെ കണ്ടെത്തൽ. എന്നാൽ ബുധനാഴ്ച വൈകുന്നേരം കൊലപാതകം നടന്നിട്ടും വ്യാഴാഴ്ച പുലർച്ചെ മാത്രമാണ് മാനസികാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാർ അറിഞ്ഞത്. ആശുപത്രിക്ക് വീഴ്ച ഉണ്ടായോ എന്ന് കണ്ടെത്താനുള്ള ആരോഗ്യ വകുപ്പിന്റെ അന്വേഷണം പുരോഗമിക്കുകയാണ്. ഡി.എം.ഒ യുടെ നിർദേശപ്രകാരം ഡെപ്യൂട്ടി ഡി.എം.ഒ ആണ് അന്വേഷണം നടത്തുന്നത്. രണ്ട് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കും.

യുവതിയുടെ മരണം കൊലപാതകമാണെന്ന് ഇന്നലെ കണ്ടെത്തിയിരുന്നു. ശ്വാസം മുട്ടിയാണ് മരണമെന്ന് പോസ്റ്റ്‌മോർട്ടത്തിൽ കണ്ടെത്തി. മാനസികാരോഗ്യ കേന്ദ്രത്തിലെ തന്നെ മറ്റൊരു അന്തേവാസിയാണ് കൊല നടത്തിയതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ ജീവനക്കാർക്ക് വീഴ്ചയുണ്ടായോ എന്ന് അന്വേഷിക്കുന്ന ആരോഗ്യവകുപ്പിന്റെ റിപ്പോർട്ട് ഉടൻ സമർപ്പിക്കും.

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസിയായ മഹാരാഷ്ട്ര സ്വദേശിനി ജിയ റാം ജിലോട്ടിനെ വ്യാഴാഴ്ച പുലർച്ചെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മുപ്പതുകാരിയായ ജിയ റാമിനെ ശ്വാസം മുട്ടിച്ചും കഴുത്ത് ഞെരിച്ചും കൊലപ്പെടുത്തിയതാണെന്ന് പോസ്റ്റ് മോർട്ടത്തിൽ വ്യക്തമായി. ഉച്ചയ്ക്ക് കഴിച്ച ഭക്ഷണം മാത്രമാണ് വയറ്റിലുണ്ടായിരുന്നത്. ബുധനാഴ്ച വൈകിട്ട് ആറു മണിയോടെയാണ് മരണം സംഭവിച്ചതെന്നാണ് നിഗമനം.

ബുധനാഴ്ച വൈകിട്ട് ജിയ റാം ജിലോട്ടും കൊൽക്കത്ത സ്വദേശിനിയായ മറ്റൊരു അന്തേവാസിയും തമ്മിൽ സെല്ലിനുള്ളിൽ സംഘർഷം ഉണ്ടായിരുന്നു. കൊൽക്കത്ത സ്വദേശിനിക്ക് പരിക്കേറ്റത് ശ്രദ്ധയിൽപ്പെട്ട ജീവനക്കാർ ഉടൻ തന്നെ അവരെ മറ്റൊരു സെല്ലിലേക്ക് മാറ്റി ചികിത്സ നൽകിയെന്നാണ് ആശുപത്രിയുടെ വിശദീകരണം. എന്നാൽ ജിയ റാം മരിച്ചത് വ്യാഴാഴ്ച രാവിലെ മാത്രമാണ് അധികൃതർ അറിഞ്ഞത്.

Exit mobile version