Site icon Fourteen Kerala – 14 Kerala News

മുസ്ലീം ലീഗിന് തിരിച്ചടി; മുസ്ലീം കോര്‍ഡിനേഷന്‍ കമ്മിറ്റിയില്‍ നിന്ന് പിന്മാറി സമസ്ത

കോഴിക്കോട്: മുസ്ലീംലീഗ് മുൻകൈയെടുത്ത് രൂപീകരിച്ച മുസ്ലീം കോർഡിനേഷന്‍ കമ്മിറ്റിയില്‍ നിന്ന് സമസ്ത പിന്‍വാങ്ങി. സ്ഥിരം കോർഡിനേഷന്‍ കമ്മിറ്റി ആവശ്യമില്ലെന്നും പാണക്കാട് തങ്ങൾ വിളിക്കുന്ന യോഗങ്ങളിൽ സഹകരിക്കാമെന്നും സമസ്ത മുശാവറ യോഗം തീരുമാനിച്ചു. ലീഗുമായുള്ള സമസ്തയുടെ അകൽച്ച പൂർണ്ണമാക്കുന്നതാണ് സമസ്തയുടെ പുതിയ തീരുമാനം. ലീഗ് രൂപം കൊടുത്ത മുസ്ലിം കോര്‍ഡിനേഷൻ കമ്മറ്റിയുടെ ആവശ്യം ഇനിയില്ല എന്നതാണ് സമസ്തയുടെ നിലപാട്.

വഖഫ് വിഷയത്തിൽ പളളികളിൽ പ്രതിഷേധിക്കാനുളള തീരുമാനം സമസ്ത അറിയാതെ കോർഡിനേഷൻ കമ്മിറ്റി എടുത്തതാണ് പ്രകോപനമായത്. അടിയന്തിര ഘട്ടങ്ങളില്‍ വിഷയം അടിസ്ഥാനമാക്കി പാണക്കാട് തങ്ങള്‍ക്ക് മുസ്ലിം സംഘടനകളുടെ യോഗം വിളിക്കാം. അത് സാമുദായിക കാര്യത്തിനായതിനാല്‍ സമസ്ത നിശ്ചയിക്കുന്ന പ്രതിനിധി പങ്കെടുക്കും. സ്ഥിരം കോർഡിനേഷന്‍ കമ്മിറ്റിയിയുടെ ഭാഗമാകില്ല. മുജാഹിദ്, ജമാഅത്തെ ഇസ്ലാമി പോലുള്ള സംഘടനകള്‍ക്ക് കോര്‍ഡിനേഷൻ കമ്മറ്റിയിൽ പ്രാധാന്യം നൽകിയതും സമസ്ത തീരുമാനം കടുപ്പിക്കാൻ കാരണമായെന്നും സൂചനയുണ്ട്. 

ഇവർക്കൊപ്പം വേദിപങ്കിടുന്നതിലും താല്‍പ്പര്യമില്ല. ജമാഅത്തെ ഇസ്ലാമിയുടെ താൽപ്പര്യങ്ങൾക്ക് ലീഗ് വഴങ്ങുന്നു എന്ന് വിമർശനം ഉയരുന്നതിനിടെയാണ് സമസ്തയുടെ തീരുമാനം. ഇനി കോര്‍ഡിനേഷൻ കമ്മറ്റിയുടെ പ്രതിഷേധങ്ങളില്‍ നിന്ന് സമസ്ത അംഗങ്ങൾ വിട്ടു നിൽക്കാനാണ് സാധ്യത. രാഷ്ട്രീയമായി ലീഗിന് വലിയ തിരിച്ചടിയാണ് സമസ്തയുടെ പുതിയ നീക്കമെന്നാണ് വിലയിരുത്തൽ. 

Exit mobile version