Site icon Fourteen Kerala – 14 Kerala News

ചിൽഡ്രൻസ് ഹോമിലെ കുട്ടികൾ ഒളിച്ചു കടന്ന സംഭവം;സൂപ്രണ്ടിനും ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർക്കും സ്ഥലംമാറ്റം

തിരുവനന്തപുരം: കുട്ടികള്‍ ഹോമില്‍ നിന്നും പുറത്ത് പോയ സംഭവത്തില്‍ കോഴിക്കോട് വെള്ളിമാട്കുന്ന് ചില്‍ഡ്രന്‍സ് ഹോം ഫോര്‍ ഗേള്‍സിലെ സൂപ്രണ്ടിനും പ്രൊട്ടക്ഷന്‍ ഓഫീസര്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ കെയറിനുമെതിരെ വകുപ്പുതല നടപടി സ്വീകരിച്ചു. ഇരുവരേയും സ്ഥലംമാറ്റി ഉത്തരവിറങ്ങി.

സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിക്കാന്‍ ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് വകുപ്പിന് നിര്‍ദേശം നല്‍കിയിരുന്നു. തുടർന്ന് വനിത ശിശുവികസന വകുപ്പ് അന്വേഷണം നടത്തി. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഇവര്‍ക്കെതിരെ നടപടി സ്വീകരിച്ചത്. 

കഴിഞ്ഞ ബുധനാഴ്ചയാണ് ചിൽഡ്രൻസ് ഹോമിലെ ആറ് പെൺകുട്ടികൾ ഒളിച്ചു കടന്നത്. കാണാതായ ആറു പേരിൽ രണ്ടു കുട്ടികളെ ബംഗളൂരുവിൽ നിന്നും നാലു പേരെ മലപ്പുറം എടക്കരയിൽ നിന്നുമാണ് കണ്ടെത്തിയത്. ബാലമന്ദിരത്തിലെ മോശം സാഹചര്യം കാരണമാണ് പുറത്തുകടക്കാൻ ശ്രമം നടത്തിയതെന്ന് കുട്ടികൾ മൊഴിനൽകിയിരുന്നു. മാത്രവുമല്ല ഒരു സുരക്ഷയുമില്ലാതെയാണ് ഹോമിന്റെ പ്രവർത്തനമെന്നും വ്യക്തമായിരുന്നു. 

ബം​ഗളൂരിവിൽ നിന്ന് പിടിയിലായ പെൺകുട്ടികൾക്കൊപ്പം രണ്ട് യുവാക്കളെ കസ്റ്റഡിയിൽ എടുത്തിരുന്നു. . കൊടുങ്ങല്ലൂർ സ്വദേശി ഫെബിൻ റാഫി, കൊല്ലം സ്വദേശി ടോം തോമസ് എന്നിവരെ ആണ് ചേവായൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവർക്കെതിരെ പൊക്സോ 7,8 വകുപ്പുകൾ പ്രകാരവും ജുവനൈൽ ജസ്റ്റിസ് ആക്ട് 77 എന്നിവ ചേർത്തുമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. 

Exit mobile version