Site icon Fourteen Kerala – 14 Kerala News

‘ബാറിന് 50 മീറ്റർ, ഷാപ്പിന് 400 മീറ്റർ; ഇതെന്ത് ന്യായം?; ശരിയാക്കാമെന്ന് പറഞ്ഞാൽ പോരാ, ശരി ചെയ്തുകാണിക്കണം’; എൽഡിഎഫ് സർക്കാരിന് വീഴ്ചയുണ്ടായെന്ന് ബിനോയ് വിശ്വം

കോട്ടയം : ഇടതുപക്ഷ പാർട്ടി പ്രവർത്തകരെയും അനുഭാവികളെയും പരിഗണിക്കുന്നതിൽ എൽഡിഎഫ് സർക്കാരിന് വീഴ്ചയുണ്ടായെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കേരള സംസ്ഥാന ചെത്തുത്തൊഴിലാളി ഫെഡറേഷൻ സംസ്ഥാന സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം വൈക്കം ഇണ്ടത്തുരുത്തിമനയിലെ സമ്മേളനഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പയ്യന്നൂരിലും തളിപ്പറമ്പിലും അമ്പലപ്പുഴയിലും വൈക്കത്തും കൊടുങ്ങല്ലൂരൂം കമ്യൂണിസ്റ്റ് പാർട്ടികളും ഇടതുപക്ഷവും തോൽക്കാൻ പാടില്ലായിരുന്നു. നമ്മുടെ ആളുകൾത്തന്നെ നമുക്ക് വോട്ട് ചെയ്തില്ല. തോൽവിയെ കുറിച്ച് നാം പഠിക്കുമ്പോൾ ഈ ചോദ്യം നാം ചോദിക്കണം. പാർട്ടി ബന്ധുക്കളെ, നമ്മുടെ എല്ലാം എല്ലാമായവരെ നമ്മുടെ സഖാക്കളെ നാം വേണ്ടത്ര ഗൗരവത്തിൽ പരിഗണിച്ചോ, കേട്ടോ, പഠിച്ചോയെന്നും ബിനോയ് വിശ്വം ചോദിച്ചു.

ഏറ്റവും ചെറിയ ആവശ്യം പോലും നാം അവർക്കുവേണ്ടി ചെയ്തുകൊടുത്തോ എന്ന് ചിന്തിക്കണം. നമ്മൾ നമ്മുടെ ആളുകളിൽനിന്ന് പ്രതീക്ഷിക്കുന്നതുപോലെ അവരും നമ്മളിൽനിന്ന് ചില കാര്യങ്ങൾ പ്രതീക്ഷിക്കുന്നുണ്ടെന്ന കാര്യം നാം തിരിച്ചറിയണം.
ആ തെറ്റ് എന്തുകൊണ്ട് ഉണ്ടായി എന്ന് നമ്മൾ ചിന്തിക്കണം. പാഠം പഠിക്കുമ്പോൾ എന്തു കൊണ്ട് തോറ്റുവെന്ന് നാം പഠിക്കണം. നാം തോൽക്കാൻ പാടില്ല. അമ്പലപ്പുഴയിൽ തോൽക്കാൻ പാടില്ല. പുന്നപ്രയുടെ മണ്ണാണത്. തോൽവി തോൽവിയാണ്. വീഴ്ചയുണ്ടായാൽ വീഴ്ച്ചയാണെന്ന് പറയും.

കള്ള് വ്യവസായത്തെ സംരക്ഷിക്കുന്നതിൽ എൽഡിഎഫ്. സർക്കാരിനു വീഴ്ചയുണ്ടായി. അത് മറച്ചുവയ്ക്കുന്നില്ല. ബാറിനു ദൂരപരിധി 50 മീറ്റർ, ഷാപ്പിനു 400 മീറ്റർ. ഇതെന്തു ന്യായം, ഇത് അന്യായമാണ്. ഈ ന്യായം മനസിലാക്കേണ്ടത് ഇടതുപക്ഷമാണ്. എൽഡിഎഫ് കൺവീനറായിരുന്ന ടി.പി. രാമകൃഷ്ണന് അറിയാം, എല്ലാ യോഗത്തിലും സിപിഐ പ്രതിനിധികൾ ഈ വിഷയം ഉന്നയിച്ചിരുന്നത്. കള്ള് വ്യവസായത്തെ രക്ഷിക്കാൻ കടപ്പെട്ട രാഷ്ടീയം ഇടതുപക്ഷമാണ്. ന്യായമായ കാര്യങ്ങൾ ചെയ്യുമെന്ന് പ്രതീക്ഷിച്ചു.

എൽഡിഎഫ് യോഗത്തിൽ ഈ വിഷയം ഉന്നയിക്കുമ്പോഴെല്ലാം ശരിയാക്കാമെന്ന് മുഖ്യമന്ത്രിയും പറഞ്ഞു. അഞ്ചുകൊല്ലം ഭരിച്ചിട്ടും ഒന്നും ചെയ്തില്ല. ശരിയാക്കാമെന്ന് പറഞ്ഞാൽ പോരാ, ശരി ചെയ്തുകാണിക്കണമെന്നും ബിനോയ് വിശ്വം പറഞ്ഞു. മുഖ്യമന്ത്രി വി ഡി സതീശനെതിരെയും ബിനോയ് വിശ്വം രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. നെഹ്‌റുവിന്റെ ആശയങ്ങള്‍ക്ക് വിരുദ്ധമായാണ് സതീശന്‍ പ്രവര്‍ത്തിക്കുന്നതെന്നും സതീശന്റെ പ്രവര്‍ത്തി കണ്ടാല്‍ നെഹ്‌റു ജീവിച്ചിരിപ്പുണ്ടെങ്കില്‍ചൂലെടുത്ത് അടിച്ചേനെ എന്നും അദ്ദേഹം വിമര്‍ശിച്ചു. തെറ്റുകള്‍ക്കുള്ള മറയല്ല നെഹ്‌റു എന്ന് അവര്‍ അറിയണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Exit mobile version