ആലപ്പുഴ: കറ്റാനം കേന്ദ്രീകരിച്ച് നടന്ന കോടികളുടെ ശ്രീലകം ഫിനാൻസ് തട്ടിപ്പ് കേസിൽ ഒളിവിലായിരുന്ന പ്രധാന പ്രതികളിൽ ഒരാളായ യുവമോർച്ച നേതാവ് പൊലീസിന് മുന്നിൽ കീഴടങ്ങി. യുവമോർച്ച ആലപ്പുഴ ജില്ലാ ജനറൽ സെക്രട്ടറി രാഹുൽ രാധാകൃഷ്ണനാണ് കുറത്തികാട് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്.
കുറഞ്ഞ പലിശയ്ക്ക് പണം നൽകാമെന്ന് വാഗ്ദാനം നൽകി ഉപഭോക്താക്കളിൽ നിന്ന് സ്വർണം പണയം വാങ്ങുകയായിരുന്നു. പിന്നീട് പണം നൽകി സ്വർണം തിരിച്ചെടുക്കാൻ എത്തിയപ്പോഴാണ് സ്വർണം സ്ഥാപനത്തിൽ ലഭ്യമല്ലെന്ന വിവരവും തട്ടിപ്പും പുറത്തറിയുന്നത്.
വായ്പാ തട്ടിപ്പിലൂടെയും വ്യാജ ഇടപാടുകളിലൂടെയും പ്രതികൾ ഏകദേശം 100 പവനോളം സ്വർണം കവർന്നതായാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സ്ഥാപനത്തിനെതിരെ ഇതുവരെ നൂറിലധികം ആളുകളാണ് പൊലീസിൽ പരാതി നൽകിയിട്ടുള്ളത്.
കേസിൽ സ്ഥാപന ഉടമ രാധാകൃഷ്ണപിള്ള, മാനേജർ ടിനു തമ്പാൻ എന്നിവരെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.ദിവസങ്ങളായി ഒളിവിലായിരുന്ന രാഹുൽ രാധാകൃഷ്ണനെ ചോദ്യം ചെയ്ത ശേഷം കോടതിയിൽ ഹാജരാക്കും. കൂടുതൽ തെളിവെടുപ്പിനായി പ്രതിയെ കസ്റ്റഡിയിൽ വാങ്ങാനാണ് പോലീസിന്റെ നീക്കം.
