കൊച്ചി: മൂവാറ്റുപുഴ എംഎൽഎ മാത്യു കുഴൽനാടന്റെ നിർമാണം നടന്നുകൊണ്ടിരിക്കുന്ന വീട്ടിൽ മോഷണം നടത്തിയ പ്രതി പിടിയിൽ. ബംഗാൾ മുർഷിദാബാദ് റാണി നഗർ ചർമുൻസിപാറ ബിഷ്ണു മണ്ഡൽ (24)നെയാണ് മോഷണം നടന്ന് മണിക്കൂറുകൾക്കുള്ളിൽ പിടികൂടിയത്.
പോത്താനിക്കാട് പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള മടത്തോത്തുപാറ ഭാഗത്ത് നിർമാണം നടന്നുകൊണ്ടിരിക്കുന്ന വീട്ടിൽ നിന്നും അരലക്ഷത്തോളം രൂപ വിലവരുന്ന വയറിങ് കേബിളുകൾ മുറിച്ച് കടന്നുകളയുകയായിരുന്നു പ്രതി. മൂവാറ്റുപുഴ കൊച്ചങ്ങാടി ഭാഗത്ത് ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന സ്ഥലത്തുനിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. മൂവാറ്റുപുഴ പൊലീസ് റജിസ്റ്റർ ചെയ്ത മറ്റൊരു കേസിൽ ജയിൽവാസം കഴിഞ്ഞ് ഇറങ്ങിയ ആളാണ് പ്രതി.
പകൽ മുഴുവൻ മുറിയിൽ കിടന്നുറങ്ങി വൈകുന്നേരം പുറത്തിറങ്ങി മോഷണം നടത്തുന്നതാണ് ഇയാളുടെ രീതി. നിർമാണം നടക്കുന്ന വീടുകൾ കേന്ദ്രീകരിച്ചാണ് പ്രധാനമായും മോഷണം. പൈങ്ങോട്ടൂർ, പോത്താനിക്കാട്, ബസ് സ്റ്റാൻഡ് പരിസരം എന്നിവിടങ്ങളിലെ 25ലേറെ സിസി ടിവി ക്യാമറകൾ പരിശോധിച്ചാണ് പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞത്.
വളരെ വിദഗ്ധമായാണ് പ്രതി കേബിളുകൾ മുറിച്ചു മാറ്റിയത് എന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞവർഷം മൂവാറ്റുപുഴ കാവിലെ ജനറേറ്റർ കേബിൾ മോഷ്ടിച്ചതിനും മൂവാറ്റുപുഴയിലെ ബിഎസ്എൻഎൽ കെട്ടിടത്തിലെ വിലകൂടിയ ചെമ്പ് വയറുകൾ മോഷ്ടിച്ചതിനും മറ്റൊരു മോഷണത്തിനും ജയിലിൽ കിടന്ന ഇയാൾ ഒന്നരമാസം മുൻപാണ് പുറത്തിറങ്ങിയത്. ലഹരിവസ്തുക്കൾ വാങ്ങുന്നതിനും ആർഭാട ജീവിതത്തിനുമാണ് മോഷണം നടത്തിയിരുന്നതെന്ന് പൊലീസ് പറഞ്ഞു.
മൂവാറ്റുപുഴ ഡിവൈഎസ്പി കെ.ആർ.മനോജിന്റെ മേൽനോട്ടത്തിലുള്ള പ്രത്യേക അന്വേഷണസംഘത്തിൽ കല്ലൂർക്കാട് സർക്കിൾ ഇൻസ്പെക്ടർ സിബി തോമസ്, പോത്താനിക്കാട് സ്റ്റേഷൻ എസ്ഐമാരായ സി.ആർ.രഞ്ജു മോൾ, സിജു ജോസഫ്, പി.വി.എൽദോസ്, കെ.കെ.ബിജു, നിജു കെ.ഭാസ്കർ, സീനിയർ സിപിഒ ബിബിൽ മോഹൻ, സിപിഒ നിയാസുദ്ദീൻ എന്നിവരാണ് ഉണ്ടായിരുന്നത്.
