കോഴിക്കോട്: മൂന്നു ദിവസമായി തുടരുന്ന സി.പി.ഐ (എം) വിപുലീകൃത സംസ്ഥാന കമ്മിറ്റി യോഗം ഇന്ന് കോഴിക്കോട്ട് സമാപിക്കും. ഉച്ചയോടെ പൂർത്തിയാകുന്ന യോഗത്തിലെ പൊതുചർച്ചകൾക്ക് കേന്ദ്ര – സംസ്ഥാന നേതൃത്വങ്ങൾ മറുപടി നൽകും.
സമാപനത്തോടനുബന്ധിച്ച് വൈകിട്ട് 4 മണിക്ക് കോഴിക്കോട് ബീച്ചിലെ ഫ്രീഡം സ്‌ക്വയറിൽ ഒരു ലക്ഷത്തിലധികം പേർ അണിനിരക്കുന്ന വൻ ബഹുജന റാലി സംഘടിപ്പിക്കും. പാർട്ടിയുടെ സംഘടനാ കരുത്തും ജന അടിത്തറയും വിളിച്ചോതുന്ന മഹാറാലിക്കായിരിക്കും കോഴിക്കോട് കടപ്പുറം സാക്ഷ്യം വഹിക്കുക എന്ന് സി.പി.ഐ (എം) കോഴിക്കോട് ജില്ലാ സെക്രട്ടറി എം. മെഹബൂബ് അറിയിച്ചു.
റാലിയിൽ സി.പി.ഐ (എം) ജനറൽ സെക്രട്ടറി എം.എ. ബേബി, പോളിറ്റ് ബ്യൂറോ അംഗങ്ങളായ പിണറായി വിജയൻ, എ. വിജയരാഘവൻ, സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ തുടങ്ങിയ പ്രമുഖ നേതാക്കൾ സംസാരിക്കും.
റാലിക്കെത്തുന്ന പ്രവർത്തകരുടെ വാഹനങ്ങൾ നഗരത്തിൽ പോലീസും സംഘാടക സമിതിയും നിശ്ചയിച്ചിട്ടുള്ള പ്രത്യേക പാർക്കിങ് കേന്ദ്രങ്ങളിൽ നിർത്തിയിടണമെന്ന് ഭാരവാഹികൾ നിർദേശിച്ചിട്ടുണ്ട്.
