കോഴിക്കോട്: വീട്ടിൽ കുടിവെള്ളം ചോദിച്ചെത്തി പണവും സ്വർണവും കവർന്ന സംഭവത്തിൽ പ്രതിയുടെ കാർ പോലീസ് കണ്ടെത്തി. കോഴിക്കോട് പുല്ലാളൂരിൽ നടന്ന മോഷണ കേസിലെ പ്രതി സഞ്ചരിച്ച തമിഴ്നാട് രജിസ്ട്രേഷനിലുള്ള കാറാണ് മലപ്പുറം മേൽമുറിയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്.
കൊടുവള്ളി സ്വദേശി മക്സൂസ് ഹാനൂക് ആണ് മോഷണത്തിന് പിന്നിലെന്ന് പോലീസ് തിരിച്ചറിഞ്ഞു. കുരുവട്ടൂർ പച്ചക്കുളം കുറ്റിപ്പുറത്ത് താഴത്ത് ഇസ്മായിൽ കുട്ടി ഹാജിയുടെ വീട്ടിലാണ് കഴിഞ്ഞ ദിവസം നാടകീയമായ മോഷണം നടന്നത്. വീട്ടിലെ പുരുഷന്മാർ ജുമുഅ നിസ്കാരത്തിനായി പള്ളിയിൽ പോയ സമയത്ത് വീട്ടിൽ ഇസ്മായിൽ കുട്ടി ഹാജിയുടെ ഭാര്യ ആമിനയും മരുമകൾ സഫ്നയും മാത്രമേ ഉണ്ടായിരുന്നുള്ളൂ.
ഈ സമയമാണ് കുടിവെള്ളം വേണമെന്ന് ആവശ്യപ്പെട്ട് യുവാവ് എത്തിയത്. വെള്ളം എടുക്കാൻ ഇരുവരും അടുക്കളയിലേക്ക് പോയ തക്കം നോക്കി യുവാവ് വീടിനുള്ളിൽ കടന്ന് ഷെൽഫിൽ സൂക്ഷിച്ചിരുന്ന ഒന്നര ലക്ഷം രൂപയും അഞ്ചര പവൻ സ്വർണവും കവർന്ന് കടന്നു കളയുകയായിരുന്നു.വെള്ളവുമായി പുറത്തേക്കു വന്നപ്പോൾ യുവാവിനെ കാണാതായതോടെയാണ് സംശയം തോന്നിയത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് പണവും സ്വർണവും നഷ്ടപ്പെട്ടതായി മനസ്സിലായത്. പ്രതിക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി.
