Site icon Fourteen Kerala – 14 Kerala News

ഡൽഹിയിൽ കെട്ടിടം തകർന്നുണ്ടായ അപകടം; പിജി നടത്തിപ്പുകാരനായ രണ്ടാമത്തെയാളും കസ്റ്റഡിയിൽ

ഡൽഹി: ഡൽഹിയിൽ കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ പിജി നടത്തിപ്പുകാരനായ രണ്ടാമത്തെ ആളും കസ്റ്റഡിയിൽ. ഇന്ന് പാട്യയാല ഹൗസ് കോടതിയിൽ രണ്ടാം പ്രതി കീഴടങ്ങി. ശുഭം ത്യാഗി എന്നയാളാണ് കീഴടങ്ങിയത്. അപകടത്തെ തുടർന്ന് നിലവിൽ 6 പേരാണ് പിടിയിലായത്. പിജി നടത്തിപ്പുകാരനായ സുധാന്‍ശുവിനെയാണ് ആദ്യം പൊലീസ് പിടികൂടിയത്.

സംഭവുമായി ബന്ധപ്പെട്ട് കെട്ടിട ഉടമ ഹരിറാം ഗുപ്ത, ഇയാളുടെ ഭാര്യ ഊര്‍മിള, മകന്‍ മഹേഷ് എന്നിവരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.കെട്ടിടം സ്ഥിതിചെയ്യുന്ന സ്ഥലം ഊര്‍മിളയുടെ പേരിലും വൈദ്യുതി കണക്ഷന്‍ ഹരിറാമിന്റെ പേരിലുമാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. ഡല്‍ഹി സര്‍വകലാശാല ദക്ഷിണ ക്യാമ്പസിന് സമീപത്ത് സ്ഥിതിചെയ്തിരുന്ന ആണ്‍കുട്ടികളുടെ പിജി ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് തകര്‍ന്ന് വീണത്.

തിങ്കളാഴ്ച വൈകുന്നേരം വരെ 27 മണിക്കൂറോളമുള്ള തെരച്ചിലുകള്‍ക്ക് ഒടുവിലാണ് രക്ഷാപ്രവര്‍ത്തനം അധികൃതര്‍ അവസാനിപ്പിച്ചത്. 12ഓളം പേരെ കെട്ടിടാവശിഷ്ടങ്ങള്‍ക്ക് ഇടയില്‍ നിന്നും രക്ഷപ്പെടുത്തിയപ്പോള്‍ ഏഴ് പേര്‍ക്ക് ജീവന്‍ നഷ്ടമായി.കെട്ടിടം തകരുന്നതിന് മുമ്പ് നടന്ന അറ്റകുറ്റപ്പണികളുമായി ബന്ധപ്പെട്ടും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.

ശക്തമായ മഴയില്‍ വെള്ളം കെട്ടിനിന്ന സാഹചര്യത്തില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നത് കെട്ടിടത്തിന്റെ ഘടനയെ ദുര്‍ബലപ്പെടുത്തിയിട്ടുണ്ടാകാമെന്ന് പ്രദേശവാസികള്‍ പറയുന്നു. നിര്‍മാണവുമായി ബന്ധപ്പെട്ട എല്ലാ നിയമങ്ങളും ലംഘിച്ച് കൊണ്ടാണ് കെട്ടിടം നിര്‍മിച്ചതെന്ന് എംസിഡി കണ്ടെത്തിയിട്ടുണ്ട്.

Exit mobile version