Site icon Fourteen Kerala – 14 Kerala News

18-ാമത് ബ്രിക്സ് ഉച്ചകോടിക്ക് പിന്നാലെ 120-ഓളം ട്രെയിനുകൾക്ക് നിയന്ത്രണം; രാജധാനിയും വന്ദേ ഭാരതും വൈകും

ന്യൂഡൽഹി: 18-ാമത് ബ്രിക്സ് ഉച്ചകോടിക്ക് ന്യൂഡൽഹി ആതിഥേയത്വം വഹിക്കുന്ന പശ്ചാത്തലത്തിൽ തലസ്ഥാനത്ത് സുരക്ഷ കർശനമാക്കി. ഡൽഹി പോലീസിന്റെ നിർദ്ദേശാനുസരണം സുരക്ഷ മുൻനിർത്തി സെപ്റ്റംബർ 11 മുതൽ 13 വരെ 120-ഓളം ട്രെയിൻ സർവീസുകളിൽ നോർത്തേൺ റെയിൽവേ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഇന്ത്യ നാലാം തവണ അധ്യക്ഷത വഹിക്കുന്ന ഉച്ചകോടി സെപ്റ്റംബർ 12, 13 തീയതികളിലാണ് നടക്കുന്നത്.

രാജധാനി, തേജസ്, വന്ദേ ഭാരത്, കേരള എക്സ്പ്രസ്, അമൃത ഭാരത് തുടങ്ങിയ പ്രീമിയം-ദീർഘദൂര ട്രെയിനുകൾ ഉൾപ്പെടെ നിരവധി സർവീസുകളുടെ സമയം പുനഃക്രമീകരിക്കുകയോ വഴിതിരിച്ചുവിടുകയോ ചെയ്തിട്ടുണ്ട്. പാൽവൽ, ഗാസിയാബാദ്, ഷാകുർ ബസ്തി മേഖലകളെ ബന്ധിപ്പിക്കുന്ന പ്രാദേശിക ഇ.എം.യു, മെമു സർവീസുകൾ ഭാഗികമായോ പൂർണ്ണമായോ റദ്ദാക്കിയിട്ടുമുണ്ട്.

റാഞ്ചി, ദിബ്രുഗഢ്, സീൽദാ, ഹൗറ, ഭുവനേശ്വർ രാജധാനി എക്സ്പ്രസുകൾ ഉൾപ്പെടെയുള്ള പ്രധാന സർവീസുകൾ ഡൽഹി ജംഗ്ഷൻ, സാഹിബാബാദ്, ദില്ലി ഷാഹ്ദര തുടങ്ങിയ ബദൽ പാതകൾ വഴിയായിരിക്കും ഓടുക. യാത്ര പുറപ്പെടുന്നതിന് മുൻപ് നാഷണൽ ട്രെയിൻ എൻക്വയറി സിസ്റ്റം (NTES) ആപ്പ്, വെബ്‌സൈറ്റ് അല്ലെങ്കിൽ 139 എന്ന ഹെൽപ്പ് ലൈൻ നമ്പർ വഴി ട്രെയിൻ സമയവിവരങ്ങൾ ഉറപ്പുവരുത്തണമെന്ന് അധികൃതർ അറിയിച്ചു.

Exit mobile version