മലപ്പുറത്ത് ബാങ്കുകളെ കബളിപ്പിച്ച് മുക്കുപണ്ടം പണയം വെച്ച് ലക്ഷങ്ങൾ തട്ടിയ കേസിൽ ഏമങ്ങാട് സ്വദേശി കറുത്തേടത്ത് അസ്കർ (49) വണ്ടൂർ പോലീസിന്റെ പിടിയിലായി. പൂക്കോട്ടുംപാടത്തെ സ്വകാര്യ ബാങ്കിലും വണ്ടൂരിലെ ഫെഡറൽ ബാങ്ക് ശാഖയിലുമാണ് ഇയാൾ തട്ടിപ്പ് ആസൂത്രണം ചെയ്ത് നടപ്പാക്കിയത്.
ആദ്യം പൂക്കോട്ടുംപാടത്തെ സ്വകാര്യ ബാങ്കിൽ വളപണയം വെച്ച് രണ്ടു ലക്ഷം രൂപയിലേറെ തട്ടിയെടുത്ത പ്രതി, പിന്നീട് ജൂൺ, ജൂലൈ മാസങ്ങളിലായി വണ്ടൂർ ഫെഡറൽ ബാങ്കിൽ രണ്ട് വ്യത്യസ്ത അക്കൗണ്ടുകളിലൂടെ 11 ഗ്രാം മുക്കുപണ്ടം പണയം വെച്ചും സമാനമായ രീതിയിൽ രണ്ടു ലക്ഷത്തിലധികം രൂപ കൈക്കലാക്കുകയായിരുന്നു.
തുടർന്ന് സ്വകാര്യ ബാങ്ക് അധികൃതർക്ക് ഇടപാടുകളിൽ സംശയം തോന്നി നടത്തിയ പരിശോധനയിലാണ് പണയം വെച്ചിരുന്നത് വ്യാജ സ്വർണ്ണമാണെന്ന് വ്യക്തമായത്. ബാങ്ക് അധികൃതർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വണ്ടൂർ പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിൽ അറസ്റ്റ് ചെയ്ത പ്രതിയെ പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കി.
