ഡിഎംകെയെ ലക്ഷ്യമിട്ട് തമിഴ്നാട് നിയമസഭയിൽ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി സി ജോസഫ് വിജയ്. സ്ത്രീകളെ അവഹേളിയ്ക്കുന്നത് ഒരിയ്ക്കലും അംഗീകരിയ്ക്കില്ല. വായിൽ തോന്നുന്നത് പറയുന്നതാണ് പ്രതിപക്ഷം ചെയ്യുന്നത്. അഴിമതിയും കൈക്കൂലിയുമാണ് ഡിഎംകെയുടെ രാഷ്ട്രീയ ചരിത്രമെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. കുടുംബത്തോടെയാണ് ഡിഎംകെ അഴിമതി നടത്തുന്നത്. ഡിഎംകെ നടത്തിയ അഴിമതി കഥകൾ ഇഡിയുടെ റിപ്പോർട്ടിൽ കൃത്യമായി പറയുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
തെളിവുകളുടെ അടിസ്ഥാനത്തിലാണ് സംസാരിയ്ക്കുന്നതെന്നും സി ജോസഫ് വിജയ് പറഞ്ഞു. ഡിഎംകെ ഇരിയ്ക്കുന്നിടത്ത് തെറ്റ് നടക്കും. തെറ്റ് നടക്കുന്നിടത്ത് മാത്രമാണ് ഡിഎംകെ ഉണ്ടാകുക. അഴിമതിയെന്ന് പറഞ്ഞാൽ തന്നെ ഡിഎംകെ എഴുന്നേറ്റ് ഓടും. എന്നാൽ ഇതുവരെയും അഴിമതി ചെയ്തിട്ടില്ലെന്ന് പറഞ്ഞില്ലെന്ന് മുഖ്യമന്ത്രി വിജയ് പറഞ്ഞു. അഴിമതിയില്ലാ സംസ്ഥാനമാക്കി തമിഴ് നാടിനെ മാറ്റുമെന്ന് മുഖ്യമന്ത്രി സി ജോസഫ് വിജയ് പ്രഖ്യാപിച്ചു. ആര് അഴിമതി കാണിച്ചാലും ശിക്ഷ അനുഭവിക്കണമെന്ന് അദേഹം പറഞ്ഞു.
കുറ്റം ചെയ്തവരെ പിടിക്കുന്നത് മാത്രമല്ല പൊലീസിൻ്റെ ജോലി, കുറ്റം നടക്കാതെ തടുക്കണമെന്ന് മുഖ്യമന്ത്രി സി ജോസഫ് വിജയ് പറഞ്ഞു. ജനങ്ങളുമായി സൗഹൃദം പുലർത്തണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചു. വിദ്യാർത്ഥികൾ കുറ്റകൃത്യങ്ങൾ ചെയ്യുന്നത് വർധിക്കുന്നു. ലഹരി മാത്രമല്ല കാരണം. കുടുംബം, സാമൂഹിക പശ്ചാത്തലം എല്ലാം പ്രശ്നമാണ്. അവർക്കൊപ്പം നിന്ന് അവരെ നല്ല വഴിയിൽ നടത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കസ്റ്റഡി മരണങ്ങൾക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി. പൊലീസുകാർ തെറ്റ് ചെയ്താൽ അത് വലിയ തെറ്റാണ്. കർശന നടപടി നേരിടേണ്ടി വരും. പൊലീസുകാരുടെ മാനസിക സംഘർഷം കുറക്കാൻ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി സി ജോസഫ് വിജയ് കൂട്ടിച്ചേർത്തു.
