കൊല്ലം: കിടപ്പുമുറിയിൽ നിന്നുള്ള സ്വകാര്യദൃശ്യങ്ങൾ പകർത്തി ഭർത്താവ് അശ്ലീല വെബ്സൈറ്റുകൾക്ക് വിറ്റുവെന്ന പരാതിയിൽ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. പ്രതി സ്വന്തം അമ്മയുടെയും മറ്റ് ചില സ്ത്രീകളുടെയും നഗ്നദൃശ്യങ്ങൾ പകർത്തി ഫോണിൽ സൂക്ഷിച്ചിട്ടുണ്ടെന്നും യുവതി പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു.
പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.യുവതിയുടെ പരാതി പ്രകാരം കഴിഞ്ഞ ദിവസം പ്രതി മകളുടെ മുന്നിൽ വെച്ച് ലൈംഗിക വൈകൃതം കാണിച്ചു. ഇതോടെയാണ് വീട്ടുകാരോട് കാര്യം പറഞ്ഞത്. തുടർന്ന് പ്രതി യുവതിയെ ആക്രമിക്കുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു.
ഇസ്തിരിപ്പെട്ടി കൊണ്ട് തലയ്ക്ക് അടിക്കുകയും താക്കോൽകൂട്ടം കൊണ്ട് ദേഹമാസകലം ഇടിക്കുകയും ചെയ്തതായി യുവതി ആരോപിക്കുന്നു. നിലവിൽ യുവതി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.വിദേശത്ത് കഴിയവെയാണ് യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ ഭർത്താവ് ഫോണിൽ പകർത്തിയതെന്ന് പരാതിയിൽ പറയുന്നു.
കൗൺസിലിംഗ് നൽകുക എന്ന ഉദ്ദേശത്തോടെയാണ് ഭർത്താവിനെ നാട്ടിലേക്ക് കൊണ്ടുവന്നതെന്നും എന്നാൽ കൗൺസിലിംഗിന് നിർബന്ധിച്ചപ്പോൾ മർദ്ദിച്ചെന്നും യുവതി പറയുന്നു. ഭർത്താവിന് പങ്കാളിയെ പങ്കുവെക്കൽ സംഘങ്ങളുമായും ബന്ധമുണ്ടെന്നും യുവതി ആരോപിക്കുന്നു. പൊലീസ് പരാതിയിൽ അന്വേഷണം നടത്തിവരികയാണ്.
യുവതിയുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.പരാതിയിൽ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങൾ സംബന്ധിച്ച് കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതായും പൊലീസ് അറിയിച്ചു. സൈബർ സെല്ലിന്റെ സഹായത്തോടെ പ്രതിയുടെ ഫോണിലെ ഉള്ളടക്കങ്ങൾ പരിശോധിക്കാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്
