ബംഗളുരു: വടക്കൻ ബെംഗളൂരുവിലെ ചിക്കബാനവാരയിൽ 34കാരനെയും നാലുവയസുകാരനായ മകനെയും വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. തിങ്കളാഴ്ച പുലർച്ചെയാണ് സംഭവം നടന്നത് . യുവാവിന്റെ അമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കൊലപാതകത്തിന് കേസെടുത്തു.
ഗുട്ടെ ബസവേശ്വർ നഗറിലെ ഒമ്പതാം ക്രോസിലെ വീട്ടിലാണ് അഭിനന്ദനെയും ഭാര്യ ഹരിണിയയും നാലുവയസുകാരനായ മകനും താമസിച്ചിരുന്നത്. ഓഗസ്റ്റ് 16 രാത്രി 10നും 17ന് രാവിലെ 6 നും ഇടയിലാണ് മരണങ്ങൾ സംഭവിച്ചതെന്നാണ് എഫ്‌ഐആറിലെ പ്രാഥമിക നിഗമനം.കുട്ടിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയതാകാമെന്നും പരാതിയിൽ സംശയം ഉന്നയിച്ചിട്ടുണ്ട്. മരുമകൾ ഹരിണിക്ക് മറ്റൊരാളുമായി ഉണ്ടായിരുന്നുവെന്ന് ആരോപിക്കപ്പെടുന്ന ബന്ധമാണ് കൊലപാതകത്തിന് പിന്നിലെന്നും യുവാവിന്റെ അമ്മ പരാതിയിൽ ആരോപിച്ചു.
മൃതദേഹങ്ങളിൽ പരിക്കുകളുടെ പാടുകൾ കണ്ടെത്തിയതിനെ തുടർന്ന് സംശയം ഉയർന്നിട്ടുണ്ട്. മരണകാരണം പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ വ്യക്തമാകൂ. അഭിനന്ദന്റെ ഭാര്യ ഹരിണിയെ പൊലീസ് ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
മൊബൈൽ ഫോൺ വിവരങ്ങളും മറ്റ് തെളിവുകളും പരിശോധിച്ചുവരികയാണ്. സംഭവത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നു.
