ഇടുക്കി: എഴുകുംവയലിൽ അച്ഛനേയും അമ്മയേയും മകൻ വെട്ടി കൊലപ്പെടുത്തി. പാറത്തറയിൽ ആൻ്റണി (അപ്പച്ചൻ), ഭാര്യ വത്സമ്മ എന്നിവരാണ് കൊല്ലപ്പെട്ടത്. മകൻ അജീഷിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. വെള്ളിയാഴ്ച രാത്രി പത്തരയോടെയാണ് സംഭവം.
അജീഷ് തന്നെയാണ് കൊലപാതക വിവരം സുഹൃത്തിനെ വിളിച്ചറിയിച്ചത്. സുഹൃത്ത് പള്ളി വികാരിയെ അറിയിച്ചു. വികാരിയും പഞ്ചായത്ത് മെമ്പറും സ്ഥലത്തെത്തുമ്പോൾ അജീഷ് രക്തത്തിൽ കുളിച്ച് നിൽക്കുകയായിരുന്നു.
ഇയാൾ അക്രമാസക്തനായതോടെ പോലീസെത്തി കീഴ്പ്പെടുത്തുകയായിരുന്നു. വീട്ടിൽ കയറി നോക്കിയപ്പോഴാണ് ദമ്പതികൾ മരിച്ച് കിടക്കുന്നത് കണ്ടത്. കൊലപാതക കാരണം വ്യക്തമായിട്ടില്ല. മകൻ ലഹരിക്ക് അടിമയാണെന്നും ഡീ അഡിക്ഷൻ സെൻ്ററിൽ ആയിരുന്നുവെന്നും വിവരമുണ്ട്.
മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. അജീഷിനെ ചോദ്യം ചെയ്ത് വരികയാണെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത് വന്നിട്ടില്ല. അന്വേഷണം പുരോഗമിക്കുകയാണ്.
