Site icon Fourteen Kerala – 14 Kerala News

അര്‍ജുന്‍ ആയങ്കിയെ മൂന്ന് ദിവസം പൊലീസ് കസ്റ്റഡിയില്‍ വിട്ടു

കണ്ണൂർ: സമൂഹമാധ്യമങ്ങളിലൂടെ ആഭ്യന്തര മന്ത്രിയെ അധിക്ഷേപിച്ചെന്ന കേസിൽ അർജുൻ ആയങ്കിയെ മൂന്ന് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. തലശ്ശേരി ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി. അഞ്ച് ദിവസത്തെ കസ്റ്റഡിയാണ് പൊലീസ് ആവശ്യപ്പെട്ടിരുന്നതെങ്കിലും കോടതി മൂന്ന് ദിവസം മാത്രമാണ് അനുവദിച്ചത്. പ്രതിഭാഗത്തിന്റെ എതിർവാദങ്ങൾ കോടതി തള്ളി.

കണ്ണൂർ സൈബർ പൊലീസ് അർജുൻ ആയങ്കിയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ ഒരു ലാപ്ടോപ്പ് പിടിച്ചെടുത്തു. അധിക്ഷേപ പോസ്റ്റുകൾ ഇടാൻ ഉപയോഗിച്ച ഡിജിറ്റൽ ഉപകരണങ്ങൾ കണ്ടെത്തുകയാണ് ലക്ഷ്യം. ഈ ലാപ്ടോപ്പ് ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും. നേരത്തെ ഒരു മൊബൈൽ ഫോണും പൊലീസ് പിടിച്ചെടുത്തിരുന്നു. ആയങ്കിയുടെ അമ്മയുടെയും സഹോദരൻ അജയ് ആയങ്കിയുടെയും മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.

ഒളിവിൽ കഴിഞ്ഞിരുന്ന സമയത്ത് പൊലീസിനെ പരിഹസിച്ചു കൊണ്ടുള്ള ട്രോളുകളും റീലുകളും പോസ്റ്റ് ചെയ്തത് സുഹൃത്തായ പ്രണവാണെന്ന് അർജുൻ ആയങ്കി മൊഴി നൽകിയതായാണ് വിവരം. പ്രണവ് നിലവിൽ ഒളിവിലാണ്. ഒളിവിൽ കഴിയുന്നതിനിടെ വിവിധ സ്ഥലങ്ങളിൽ നിന്നുള്ള ഒന്നിലധികം ആളുകളെ സോഷ്യൽ മീഡിയ പേജുകളുടെ അഡ്മിൻമാരാക്കി അർജുൻ ആയങ്കി പോസ്റ്റുകൾ പ്രചരിപ്പിച്ചിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

കോതമംഗലം പൊലീസ് രജിസ്റ്റർ ചെയ്ത മറ്റൊരു കേസിൽ അർജുൻ ആയങ്കിക്കെതിരെ പ്രൊഡക്ഷൻ വാറണ്ടുമായി കോടതിയെ സമീപിക്കാൻ പൊലീസ് തീരുമാനിച്ചിട്ടുണ്ട്. ഇതിനുപുറമേ, തുടർച്ചയായി ക്രിമിനൽ കേസുകളിൽ ഉൾപ്പെടുന്ന സാഹചര്യത്തിൽ അർജുൻ ആയങ്കിക്കെതിരെ കാപ്പ (KAAPA) ചുമത്താനുള്ള നടപടികളും പൊലീസ് ആരംഭിച്ചു.

Exit mobile version