കോട്ടയം: നവജാത ശിശുവിനെ വിൽക്കാൻ ശ്രമിച്ച കേസിന് പിന്നാലെ സമാനമായ രണ്ട് കേസുകൾ കൂടി കണ്ടെത്തി പൊലീസ്. തൊടുപുഴയിലെ ആശുപത്രിയിൽ പ്രസവിച്ച കുഞ്ഞിനെ കൊല്ലത്ത് വിറ്റതായി അന്വേഷണത്തിൽ കണ്ടെത്തി. മറ്റൊരു കുഞ്ഞിനെ കണ്ണൂരിൽ വിറ്റതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് ശിശുക്കടത്ത് സംഘത്തെ ഈരാറ്റുപേട്ട പൊലീസ് പിടികൂടിയത്. അസം സ്വദേശിയായ ഗർഭിണിയായ പെൺകുട്ടി സംഘത്തിൽ നിന്ന് രക്ഷപ്പെട്ട് പൊലീസിന് പരാതി നൽകിയതാണ് കേസിലെ വഴിത്തിരിവ്. അവർ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ശിശുക്കടത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. ഇതിന് പിന്നാലെ നടത്തിയ വിശദമായ അന്വേഷണത്തിലാണ് തൊടുപുഴയിലെയും കണ്ണൂരിലെയും കേസുകൾ കൂടി കണ്ടെത്തിയത്.
എന്നാൽ കുഞ്ഞുങ്ങളെ ആർക്കാണ് വിറ്റതെന്ന് കൃത്യമായി കണ്ടെത്താനായിട്ടില്ല. സംഭവത്തിൽ അന്വേഷണം തുടരുകയാണ്. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ ശേഖരിച്ചുവരികയാണ്. കേസിൽ ഇതുവരെ നാലുപേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ശിശുക്കടത്ത് സംഘത്തിന്റെ മറ്റ് കണ്ണികൾക്കായും പൊലീസ് തിരച്ചിൽ നടത്തുന്നുണ്ട്.
