മഹാരാഷ്ട്ര: മഹാരാഷ്ട്രയിലെ ബാരമതി എയർഫീൽഡിൽ പരിശീലന പറക്കലിനിടെ ചെറുവിമാനം റൺവേയിൽ നിന്ന് തെന്നിമാറി അപകടത്തിൽപ്പെട്ടു. ഡിജിസിഎ അംഗീകൃത ഫ്ലയിങ് ട്രെയിനിങ് സ്ഥാപനമായ ‘കാർവർ ഏവിയേഷൻ അക്കാദമി’യുടെ വിമാനമാണ് ലാൻഡിംഗിനിടെ നിയന്ത്രണം വിട്ട് അപകടത്തിൽപ്പെട്ടത്.
വിമാനത്തിലുണ്ടായിരുന്ന ഫ്ലൈറ്റ് ഇൻസ്ട്രക്ടർ ക്യാപ്റ്റൻ ചിരാഗ് ശശികാന്ത് ദൊയ്ഫോഡെ, ട്രെയിനി പൈലറ്റ് അഭിജിത്ത് ജുന്ദ്രെ എന്നിവർ പരിക്കുകളില്ലാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. എന്നാൽ, അപകടത്തിൽ വിമാനത്തിൻ്റെ പ്രൊപ്പല്ലർ, എൻജിൻ കൗളിംഗ്, നോസ് ലാൻഡിംഗ് ഗിയർ എന്നിവയ്ക്ക് കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.നിയന്ത്രണ ടവറുകളില്ലാതെ പ്രവർത്തിക്കുന്ന എയർഫീൽഡാണ് ബാരമതിയിലേത്. റൺവേയിൽ കല്ലുകളും മണ്ണും നിറഞ്ഞിരിക്കുന്നത് ഇവിടെ വലിയ സുരക്ഷാഭീഷണിയാണെന്ന് എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയുടെ പഠനങ്ങൾ വ്യക്തമാക്കുന്നു.
2016-ന് ശേഷം ഇവിടെ റൺവേ പുതുക്കിപ്പണിയുകയോ മറ്റ് അറ്റകുറ്റപ്പണികൾ നടത്തുകയോ ചെയ്തിട്ടില്ല. ഇതും അപകടത്തിന് കാരണമായേക്കാമെന്നാണ് വിലയിരുത്തൽ.സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുന്നതിനായി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ്റെ (DGCA) എയർ സേഫ്റ്റി ടീം അപകട സ്ഥലം സന്ദർശിച്ചു.
