കോഴിക്കോട്: അമ്മയുടെ സൂക്ഷിപ്പിലുണ്ടായിരുന്ന പതിനൊന്ന് ലക്ഷം രൂപ വിലമതിക്കുന്ന പത്തരപ്പവൻ സ്വർണം വീട് വൃത്തിയാക്കുന്നതിനിടയിൽ മകൾ ആക്രിക്ക് വിറ്റു. എന്നാൽ ആക്രി വ്യാപാരിയുടെ സത്യസന്ധതയും പൊലീസിന്റെ സമയോചിതമായ ഇടപെടലവും കാരണം സ്വർണം സുരക്ഷിതമായി കുടുംബത്തിന് തിരികെ ലഭിച്ചു. കോഴിക്കോട് ചുങ്കത്ത് കഴിഞ്ഞ മാസം 25-നാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.
കോഴിക്കോട് ചുങ്കം സ്വദേശിയായ രേവ മോഷ്ടാക്കളുടെ കണ്ണുവെട്ടിക്കാനാണ് തന്റെ പത്തരപ്പവൻ സ്വർണം ഒരു പഴയപെട്ടിയിൽ രഹസ്യമായി സൂക്ഷിച്ചിരുന്നത്. എന്നാൽ ഗൾഫിൽ അവധിക്ക് നാട്ടിലെത്തിയ മകൾ രാധിക വീട് വൃത്തിയാക്കുന്നതിനിടയിൽ ഈ പെട്ടി പഴയ സാധനങ്ങൾക്കൊപ്പം ആക്രിക്ക് നൽകുകയായിരുന്നു.അമ്മ വീട്ടിലില്ലാത്ത സമയത്ത് വീട്ടിലെത്തിയ മലപ്പുറം മേൽമുറി സ്വദേശിയായ യു.കെ. അനീസ് എന്ന ആക്രി വ്യാപാരിക്ക് പെട്ടി അടക്കമുള്ള ഉപയോഗശൂന്യമായ സാധനങ്ങൾ മകൾ അറിയാതെ കൈമാറുകയായിരുന്നു.
വീട്ടിൽ തിരിച്ചെത്തിയ രേവ സ്വർണം വെച്ച പെട്ടി കാണാതെ വന്നതോടെ പരിഭ്രാന്തരായി ഉടൻതന്നെ നടക്കാവ് പൊലീസിൽ വിവരമറിയിച്ചു. ആക്രി വ്യാപാരി നൽകിയിരുന്ന വിസിറ്റിങ് കാർഡ് ഈ സമയത്ത് കുടുംബത്തിന് തുണയായി. കാർഡിലെ നമ്പറിൽ ബന്ധപ്പെട്ട പൊലീസ് ഉടൻതന്നെ സ്റ്റേഷനിൽ ഹാജരാകാൻ അനീസിനോട് ആവശ്യപ്പെടുകയും, അദ്ദേഹത്തിന്റെ സത്യസന്ധതയിലൂടെ സ്വർണം യാതൊരു നഷ്ടവുമില്ലാതെ തിരികെ കുടുംബത്തിന് ലഭ്യമാക്കുകയുമായിരുന്നു.
