Site icon Fourteen Kerala – 14 Kerala News

യുഡിഎഫ്-എൽഡിഎഫ് കൂട്ടുകെട്ടിന് ജയം; നാരങ്ങാനം പഞ്ചായത്തില്‍ ബിജെപി ഭരണം വീണു

പത്തനംതിട്ട: പത്തനംതിട്ട ജില്ലയിലെ നാരങ്ങാനം ഗ്രാമപഞ്ചായത്തിൽ ബിജെപി ഭരണത്തിന് കനത്ത തിരിച്ചടി. യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയം പാസായതോടെ ബിജെപി പ്രസിഡന്റ് പ്രസാദിന്റെ നേതൃത്വത്തിലുള്ള ഭരണസമിതി പിരിച്ചുവിട്ടു.

യുഡിഎഫ് അവതരിപ്പിച്ച അവിശ്വാസ പ്രമേയത്തെ പഞ്ചായത്തിലെ രണ്ട് എൽഡിഎഫ് അംഗങ്ങളും പിന്തുണച്ചതാണ് ബിജെപിക്ക് തിരിച്ചടിയായത്. ഇതോടെ ഭരണസമിതിക്ക് ഭൂരിപക്ഷം നഷ്ടമാവുകയായിരുന്നു. സിപിഐഎം അംഗങ്ങളായ രണ്ട് എൽഡിഎഫ് പ്രതിനിധികളാണ് യുഡിഎഫിനൊപ്പം നിന്ന് വോട്ട് ചെയ്തത്.

14 അംഗങ്ങളുള്ള നാരങ്ങാനം പഞ്ചായത്തിൽ ബിജെപിക്കും കോൺഗ്രസിനും ആറ് വീതം അംഗങ്ങളാണുള്ളത്. എൽഡിഎഫിന് രണ്ട് അംഗങ്ങളും. തുല്യസംഖ്യ ആയതിനെ തുടർന്ന് ടോസിലൂടെയാണ് ബിജെപിക്ക് ഭരണം ലഭിച്ചത്.

ആ ഭരണമാണ് ഇപ്പോൾ അവിശ്വാസത്തിലൂടെ നഷ്ടമായത്. ബിജെപി പഞ്ചായത്ത് പ്രസിഡന്റ് പ്രസാദിനെതിരെയാണ് യുഡിഎഫ് അവിശ്വാസപ്രമേയം കൊണ്ടുവന്നത്. പ്രസിഡന്റിന്റെ സ്വജനപക്ഷപാതവും ഭരണസമിതിയുടെ ജനവിരുദ്ധ നിലപാടുകളുമാണ് അവിശ്വാസത്തിന് കാരണമെന്ന് യുഡിഎഫ് നേതാക്കൾ ആരോപിച്ചു.പഞ്ചായത്ത് ഭരണസമിതിക്കെതിരെ നാട്ടിൽ ഉയർന്നുവന്ന പൊതു വികാരമാണ് അവിശ്വാസ പ്രമേയത്തിൽ പ്രതിഫലിച്ചതെന്ന് കോൺഗ്രസ് നേതൃത്വം പ്രതികരിച്ചു. പ്രസിഡന്റിന്റെ സ്വജനപക്ഷവാദത്തിനെതിരായ ജനവിധിയാണ് ഇതെന്നും കോൺഗ്രസ് വ്യക്തമാക്കി.

അവികസിതമായ പ്രവർത്തനങ്ങൾ, വികസന പ്രവർത്തനങ്ങളിലെ കാലതാമസം, പൊതുജന പരാതികൾ അവഗണിക്കൽ തുടങ്ങിയ ആരോപണങ്ങളാണ് അവിശ്വാസ പ്രമേയത്തിൽ യുഡിഎഫ് ഉന്നയിച്ചത്.അവിശ്വാസം പാസായതോടെ പഞ്ചായത്ത് ഭരണം ഇനി യുഡിഎഫ്-എൽഡിഎഫ് പിന്തുണയോടെ മുന്നോട്ട് പോകും.പുതിയ പ്രസിഡന്റിനെയും വൈസ് പ്രസിഡന്റിനെയും തെരഞ്ഞെടുക്കുന്നതിനുള്ള നടപടികൾ ഉടൻ ആരംഭിക്കുമെന്നാണ് വിവരം .ബിജെപിക്ക് കേരളത്തിൽ തദ്ദേശ ഭരണ മേഖലയിൽ ലഭിച്ച അപൂർവം ഭരണങ്ങളിലൊന്നായിരുന്നു നാരങ്ങാനം.

ടോസ് ഭാഗ്യം കൊണ്ട് കിട്ടിയ ഭരണം ഒരു വർഷത്തിനുള്ളിൽ നഷ്ടമായതോടെ ജില്ലയിലെ ബിജെപി നേതൃത്വത്തിനും തിരിച്ചടിയായി.

Exit mobile version